കുറച്ച് കൂടി മുന്നോട്ട് സഞ്ചരിച്ച് നാടുകാണി ജങ്ഷനിൽ എത്തിയതോടെ വഴിയരികിൽ ആൾ തിരക്കായി. കാട്ടു തേനും ഹോംമെയ്ഡ് ചോക്ലേറ്റുകളും വിൽക്കുന്ന കടകളുടെ നീണ്ട നിരകളാണ് റോഡിൻ്റെ ഇടത് വശത്ത്. വലത് വശത്തുള്ള കുന്നുകളിൽ നനഞ്ഞു കുതിർന്ന നരച്ച പച്ച കമ്പിളി വിരിച്ചിട്ട പോലെ തട്ട് തട്ടായി പരന്ന് കിടക്കുന്ന തേയില തോട്ടങ്ങളാണ്. അതിനിടയിൽ ഒറ്റതിരിഞ്ഞു നിൽക്കുന്ന ചുവന്ന ഓടിട്ട വീടുകൾ.
റോഡരികിൽ ബൈക്ക് പാർക്ക് ചെയ്ത് തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള ഒറ്റയടി പാതയിലൂടെ ഞാനും ചിന്നുവും കുറച്ച് ദൂരം നടന്നു.
“ഒരു ചായ കുടിച്ചാലോ? ഇവടെത്തെ ഇഞ്ചി ചായ ഭയങ്കര ഫെയ്മസാ. പിന്നെ ഊട്ടി വർക്കീണ്ടാവും” തണുപ്പത്ത് ഒരു ചൂടുചായ കുടിക്കാൻ തോന്നിയപ്പോൾ ഞാൻ വെറുതേ ചിന്നുവിനോട് ചോദിച്ചു.
“ഈ നട്ടുച്ചക്കോ? ഏട്ടന് വേണെങ്കില് കുടിച്ചോ. എനിക്ക് വേണ്ട. വീട്ടീന്ന് ഇറങ്ങിയപ്പഴല്ലേ ചോറുണ്ടേ”?
വാച്ച് നോക്കിയപ്പോൾ സമയം രണ്ട് മണി കഴിഞ്ഞതേയുള്ളൂ.
“ചിന്നൂ… രണ്ട് മണി ആയിട്ടേള്ളൂ. ഊട്ടീല് പോയാലോ? ഇപ്പോ പോയാല് നാല് നാലര ഒക്കെ ആവുമ്പോ ഊട്ടീലെത്തും. ഒരേഴു മണിക്ക് തിരിച്ച് പോന്നാല് പത്ത് മണിയാവുമ്പോ വീട്ടിലെത്താം”
ചിന്തിച്ച് നിന്ന് സമയം കളയാനില്ല. വേഗം പോയാൽ പെട്ടെന്ന് ഊട്ടിയിലെത്താം. ഫ്ലവർ ഷോ നടക്കുന്ന സമയമാണ് ഇത്. സഞ്ചാരികൾ ഏറെയെത്തുന്ന മാസങ്ങൾ. ചിന്നുവിൻ്റെ മറുപടിക്ക് കാക്കാതെ ബൈക്കിനടുത്തെത്താൻ ഞാൻ തിടുക്കം കൂട്ടി.
അവളുടെ കൈയ്യും പിടിച്ച് വലിച്ച് ഓടി കുന്നിറങ്ങുന്നതിനിടയിൽ വഴി വക്കിലിരുന്ന ഒരു കുരങ്ങിൻ്റെ വാലിൽ ചവിട്ടിയത് മാത്രം ഓർമ്മയുണ്ട്. കുരങ്ങൻ പിന്നാലെ കൂടിയതും ചിന്നു എന്നേക്കാളും മുന്നിലോടി റോഡിലെത്തി.
