“നോക്കീട്ട് കാര്യല്ല ചിന്നൂ. ബന്ദിപ്പൂര് വഴി പോയാലേ മൃഗങ്ങളെ കാണൂ. ആ ഫോൺ എടുത്ത് ബാഗിലെങ്ങാനും വെക്ക്. കയ്യീന്ന് ചാടി പോവും.”
ഫോൺ ഹാൻഡ് ബാഗിൽ നിക്ഷേപിച്ച് ചിന്നു അവളുടെ കൂട്ടുകാരികളുടെ കഥകളും കോളേജിലെ കാര്യങ്ങളും പറയാൻ തുടങ്ങി. മിക്കവാറും എല്ലാ കാര്യങ്ങളും അവളങ്ങനെ എന്നോട് പറയാറുണ്ട്. ഏതോ ഒരു ഞായറാഴ്ച അവളുടെ സീനിയേർസ് കാപ്പാട് ബീച്ചിൽ പോയി അവിടെയുള്ള ഒരു കള്ളു ഷാപ്പിൽ കയറിയ കഥയാണ് ഇപ്പോൾ എൻ്റെ പുന്നാര അനിയത്തി എന്നോട് പൊടിപ്പും തൊങ്ങലും ചേർത്ത് പറയുന്നത്.
“അതിനെന്താ? കള്ളുഷാപ്പില് ഫുഡ് കഴിക്കാനും പോവാലോ. അവിടെ നല്ല ഫുഡാ. ഇഷ്ടം പോലെ കള്ളുഷാപ്പുകള് ഇപ്പോ ഹോട്ടല് പോലെ ഷാപ്പിലെ ഫുഡ് കൊടുക്കുന്നുണ്ട്.”
“ഇതതല്ല ഏട്ടാ. ഞങ്ങളെ എച്ച് ഓ ഡി അനുപമ മിസ്സിനെ ഏട്ടനറിയില്ലേ? ഏട്ടനിന്നാള് കോളേജില് വന്നപ്പോ കണ്ടില്ലേ… ആ മിസ്സ്” …
“ഏത്? തോർത്തു മുണ്ട് പോലെ ആ നീളല്ലാത്ത സാരിയും ഉടുത്ത് സെമിനാർ ഹാളിൻ്റെ മുന്നിലൂടെ തെക്ക് വടക്ക് നടന്ന ആ തള്ളച്ചിയോ”?
“തള്ളച്ചിയൊന്നും അല്ല. പാവാ ആ മിസ്സ്. മിസ്സിന് സാരി ഉടുക്കാനറിയാഞ്ഞിട്ടാ അന്നങ്ങനെ. വിത്ത് ബ്ലൗസുള്ള സാരിയേന്നു അത്. ബ്ലൗസ് പീസ് വെട്ടിയാൽ സാരിക്ക് നീളണ്ടാവില്ല. അതാ”
“സാരീടെ കാര്യം എന്ത് തേങ്ങേങ്കിലും ആവട്ടെ. നീ കള്ളുഷാപ്പില് നിരങ്ങാൻ പോയവളുമാരുടെ കാര്യം പറ”
സത്യം പറഞ്ഞാൽ എനിക്ക് ഗോസ്സിപ്പിങ് അത്രക്ക് ഇഷ്ടമുള്ള കാര്യമൊന്നുമല്ല. പക്ഷേ ഇതിങ്ങനെ കേട്ടിരിക്കാൻ ഒരു പ്രത്യേക സുഖമാണ്.
