“അത് വേണോ ചിന്നൂ”?
“ഏട്ടാ… ഞാനേട്ടൻ്റെ കുഞ്ഞനിയത്തിയല്ലേ”..
“അതോർത്തിട്ടാ… എൻ്റെ ചിന്നൂ… നിൻ്റെ കാര്യം എനിക്കറിഞ്ഞൂടേ. നീ ഇപ്പോ ഇങ്ങനെ ഒക്കെ പറയും. പിന്നെ അതിൻ്റെ സിഹഭാഗം പണീം എനിക്കാവും… ”
പണ്ട് ഡിഗ്രിക്ക് പ്രൊജക്ട് എഴുതാൻ അവളുടെ ഒപ്പം നടന്നത് ഞാനോർത്തു. ടൈപ്പിങ്ങും ബൈൻ്റിങ്ങും ഒക്കെയായി കാര്യമായ പണിയെല്ലാം തഞ്ചത്തിൽ എൻ്റെ പെടലിക്ക് കെട്ടിവെച്ചവളാണ് എൻ്റെ അനിയത്തി.
“ഏട്ടനോടല്ലാതെ വഴീക്കൂടെ പോണോരോട് പോയി ചോദിക്കാൻ പറ്റ്വോ”?
“എന്തേലും ആവട്ടെ. ഒരു കൊല്ലം കൂടെ അല്ലേള്ളൂ…”
പിന്നാലെ നടന്ന് സൈര്യം കെടുത്തി സമ്മതിപ്പിക്കും എന്നറിയാവുന്നത് കൊണ്ട് ഞാൻ മുടക്കം പറഞ്ഞില്ല.
“എന്ത് ഒരു കൊല്ലം കൂടെ”?
“നിൻ്റെ കോഴ്‌സ്. അത് കഴിഞ്ഞാപ്പിന്നെ കല്യാണാവും. അങ്ങനെ വല്യ ഒരു ശല്യം ഒഴിഞ്ഞു കിട്ടും” ഞാൻ ദീർഘശ്വാസം വിട്ടു. “എന്നിട്ട് വേണം മനസമാധാനായിട്ട് ജീവിക്കാൻ…”
പറഞ്ഞ് തീരുന്നതിന് മുൻപ് ചിന്നു ബ്രേക്ക് പിടിച്ചു. എൻ്റെ മൂക്ക് അവളുടെ തലയിലെ ഹെൽമെറ്റിൽ ചെന്നിടിച്ചു. ഒരക്ഷരം മൊഴിയാതെ വീണ്ടും അവൾ ബൈക്ക് മുന്നോട്ടെടുത്തു.
