ഡ്രൈവർ ഞങ്ങളെ കൈ വീശി കാണിച്ച് ബസ് വളവിലേക്ക് കയറ്റി നിർത്തി. ആ മൾട്ടി ആക്സിൽ വോൾവോക്ക് വളവ് തിരിച്ചെടുക്കാൻ കഴിയുന്നതിനേക്കാളും നീളമുണ്ട്. ഡ്രൈവർ ഒരൽപ്പം പിന്നോട്ട് എടുത്ത് വീണ്ടും സ്റ്റിയറിങ് മുഴുവനായും തിരിച്ച് വലത് വശത്തേക്ക് ചേർത്ത് ബസ് മുന്നോട്ടെടുത്തു.
മുന്നിലെ ചക്രങ്ങൾക്കൊപ്പം പിന്നിലെ ചക്രങ്ങളും തിരിയുന്നത് കാണാനൊരു കൗതുകം. ഞങ്ങൾ ആ ബസ് വളവ് തിരിഞ്ഞ് പോകുന്നതും നോക്കിയിരുന്നു.
തൊട്ടു പിന്നാലെ ലോറിയും ഞങ്ങളെ കടന്ന് പോയി.
ബൈക്ക് വീണ്ടും പതിഞ്ഞ വേഗത്തിൽ നീങ്ങാൻ തുടങ്ങി. സെക്കൻ്റ് ഗിയറിലാണ് ബൈക്ക് ഇറക്കം ഇറങ്ങുന്നത്.
“ഇത് കോർണറ് ചെയ്യാൻ വല്യ പാടാ ഏട്ടാ”
“കോർണറ് ചെയ്യാൻ ഇത് ആർ വൺ ഫൈവൊന്നും അല്ലല്ലോ. ക്രൂയിസറല്ലേ ചിന്നൂ.”
മലഞ്ചെരിവിലാകെ ഇലഞ്ഞി പൂവിൻ്റെ ഗന്ധം പരന്നു. നേരിയ മഞ്ഞ് കാഴ്ചയെ മറക്കുന്നു. ഉൾക്കാട്ടിൽ കാട്ടുപന്നികൾ അമറുന്ന ശബ്ദം കേട്ട് ഞാൻ ചെവി കൂർപ്പിച്ചു. പുലി ഇര പിടിക്കുകയാവും.
“നല്ല മണല്ലേ ഏട്ടാ…” ചുറ്റും പരന്ന സുഗന്ധം ആഞ്ഞ് ശ്വസിക്കുന്നതിനിടെ ചിന്നു വെറുതേ ചോദിച്ചു.
“അത് ചുരത്തിൻ്റെ താഴെ എവിടെയോ ഇലഞ്ഞി പൂത്തതിൻ്റെ മണാ”
“യക്ഷികളുണ്ടാവും”
“അത് ഏഴിലം പാല. ഇത് ഇലഞ്ഞി”
“ഇലഞ്ഞി പൂക്കുമ്പോ പിന്നെ ആരാണ്ടാവാ”?
“ആരുണ്ടാവാൻ? ആനണ്ടാവും ചിലപ്പോ”
ചിന്നു ആനകളേയും പ്രതീക്ഷിച്ച് വേഗം പറ്റെ കുറച്ച് ജാഗ്രതയോടെ ചുറ്റും നിരീക്ഷിച്ച് ബൈക്കോടിക്കാൻ തുടങ്ങി.
“ചിന്നൂ… കോട പരന്നത് കണ്ടില്ലേ? മഴ പെയ്തോണ്ടാവും. ഒരിത്തിരി സ്പീഡില് പോവാം. പതിനൊന്നര ആവുമ്പോഴേക്ക് ഗൂഡല്ലൂരെത്തണം”
