“അപ്പോ ആനയോ”?
“ആന ഇവിടുണ്ടാവില്ല. നാടുകാണീല്. പന്തല്ലൂര്. ദേവാലേല്…. അവിടെ ഒക്കെയാ ആനണ്ടാവാ. അതല്ലെങ്കില് നേരത്തേ പൈക്കര എത്തുന്നേന് മുന്നെ ഒരു കാട് കണ്ടില്ലേ? അവിടേണ്ടാവും. നീ ഇങ്ങട്ട് പോന്നപ്പോ ഈ റോഡൊന്നും ശ്രദ്ധിച്ചില്ലേന്നോ”
“ഞാൻ ശ്രദ്ധിച്ചതാ. പിന്നെ ഏട്ടനാനേനെ പറ്റി ഇങ്ങനെ പറഞ്ഞപ്പോ…”
“ആന അങ്ങനെ എല്ലാടത്തൂണ്ടാവില്ല. കാടായിട്ട് കാര്യല്ല. ആനക്ക് നിക്കാൻ പറ്റിയ സ്ഥലം കൂടിയാവണം”
ഹസാർഡ് ലൈറ്റ്സ് ഓൺ ചെയ്ത് ചിന്നു ബൈക്കിൻ്റെ വേഗം കൂട്ടി. കോടമഞ്ഞ് മൂടിയ വഴികളിലൂടെ അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴും ആനകളായിരുന്നു എൻ്റെ മനസ്സിൽ.
***
ബാംഗ്ലൂരിൽ നിന്ന് പാലായിലേക്കുള്ള ഒരു സൂപ്പർ ഡീലക്‌സുണ്ട് രാത്രിയിൽ. ആ ബസ് ഗൂഡല്ലൂർ എത്തുന്ന സമയം കണക്കു കൂട്ടുകയായിരുന്നു ഞാൻ. പന്ത്രണ്ടരക്ക് ആണെന്ന് തോന്നുന്നു.
എന്തായാലും ആ ബസ് ഗൂഡല്ലൂർ എത്തുന്നതിന് മുന്നെ ഞങ്ങൾക്കും ഗൂഡല്ലൂരെത്തണം. പെട്ടെന്ന് റോഡിന് കുറുകെ മൂടൽ മഞ്ഞിലൂടെ ചില നിഴൽ രൂപങ്ങൾ ഓടി മറഞ്ഞു.
“ഏട്ടാ… എന്തോ ഒരു സാധനം വണ്ടീടെ മുന്നുക്കൂടെ പോയി. പ്രേതാവും”
” പ്രേതാവൂന്നോ? നിൻ്റെ പേടിയൊക്കെ പോയോ”?
” എന്താന്നറിയില്ല ഏട്ടാ… ആ മരം കണ്ട് കഴിഞ്ഞതോടെ പേടിയൊക്കെ പോയ പോലെണ്ട്”
“അതേതായാലും നന്നായി ചിന്നൂ… ഇത് കാറ്റടിക്കുമ്പോ മഞ്ഞ് നീങ്ങുന്നേൻ്റെ ഉള്ളില് ആ ഹസാർഡ് ലൈറ്റിൻ്റെ പ്രകാശം അടിക്കുന്നതാ. വേറൊന്നൂല്ല. ഇതിൻ്റെ മഞ്ഞ ലൈറ്റിന് ചെറിയ ഒരു ഓറഞ്ച് ടിൻ്റുണ്ട്.. അജ്മല് മോഡിഫൈ ചെയ്തതാ. അവൻ ഈ ബൈക്ക് വാങ്ങീട്ട് നേരെ ബാംഗ്ലൂര് ഒരു ഗാരേജില് കയറ്റാ ആദ്യം ചെയ്തത്. “
