“പൈക്കര നല്ല ഒരു സ്ഥലാല്ലേ കാണാന്. അവിടെ എവിടെയോ ടീ എസ്റ്റേറ്റ് ഒക്കെണ്ട്… ഇനി ഒരു ദിവസം ഇങ്ങട്ടായിട്ട് വരണട്ടോ ഏട്ടാ”
“പകല് വരണം. രാവിലെ പോരണം. ഇനി ഒരു ദിവസം… അല്ലെങ്കില് വേണ്ട…. എന്നെങ്കിലും ഒരു ദിവസം നമുക്ക് എല്ലാർക്കും കൂടെ വരാം. അച്ഛനും അമ്മേം ഒക്കെയായിട്ട്”
“മഴക്കാലം കഴിഞ്ഞിട്ട് മതി ഏട്ടാ. അപ്പഴാ വെള്ളച്ചാട്ടം കാണാൻ ഭംഗി. ഒരു നവംബർ ഡിസംബറിലെന്നേലും വരണം”
എല്ലാവരും ഒരുമിച്ച് പുറത്ത് പോയിട്ട് കുറേ നാളുകളായി. എന്തൊക്കെയോ ചില ബന്ധമില്ലാത്ത ചിന്തകൾ മനസ്സിൽ മുളച്ചു പൊന്തി.
“കഴിഞ്ഞ വർഷം… ഒക്ടോബറില്. വിജയ ദശമീൻ്റെ ലീവിന് ഏട്ടൻ വന്നപ്പോ”
ചിന്നു എൻ്റെ മനസ്സ് വായിച്ചത് പോലെ അത് പറഞ്ഞപ്പോൾ ഞാൻ പെട്ടന്ന് ഞെട്ടിപ്പോയി.
“നിനക്കെങ്ങനെ മനസ്സിലായി”?
“ഏട്ടനൊന്നും പറയാഞ്ഞപ്പോ എനിക്ക് അങ്ങനെ തോന്നി. അവസാനായിട്ട് നമ്മളൊരുമിച്ച് പുറത്ത് പോയത് എന്നാന്ന് ഏട്ടൻ കണക്ക് കൂട്ടാവൂന്ന് തോന്നി…”
“ചിന്നൂ…. നീ മാത്തമാറ്റിക്സ് തന്നെയല്ലേ പഠിക്കണത്? അതോ സൈക്കോളജീക്ക് മാറിയോ”?
“ഏട്ടൻ്റെ മനസ്സിലെന്താന്നറിയാൻ സൈക്കോളജിയൊന്നും പഠിക്കണ്ട.”
“എന്നാ ഇപ്പോ എൻ്റെ മനസ്സിലെന്താ”?
“ഞാൻ”
“അല്ല”
“എന്നാലാ നമ്രതയാവും….”
“ഞാനവിടുന്ന് പോന്നതോടെ അത് വിട്ടു. നീയാ ഇപ്പഴും അവളെ ഓർമ്മേല് താങ്ങി നടക്കണത്”
“ആണോ ഏട്ടാ”?
പെട്ടെന്നുള്ള ആ മറുപടി കേട്ട് ഞാൻ ചിരിച്ചു പോയി. ചിന്നുവിനും ചിരി അടക്കാനായില്ല.
നീട്ടിയുള്ള ഹോണടി കേട്ടു. മൈസൂരിൽ നിന്ന് കോയമ്പത്തൂർക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ് മുന്നിലെ ഹെയർ പിൻ വളവ് തിരിഞ്ഞ് വന്നു. തൊട്ടു പിന്നിൽ ഒരു ലെയ്‌ലാൻ്റ് ലോറിയുമുണ്ട് മുക്കിയും മൂളിയും കയറ്റം കയറി വരുന്നു. ചിന്നു ബൈക്ക് ഒതുക്കി നിർത്തി.
