നല്ല കാറ്റു വീശുന്നുണ്ട്. തണുപ്പത്ത് കിടു കിടെ വിറക്കുന്നത് സംസാരിക്കുമ്പോൾ ബുദ്ധിമുട്ടാവുന്നുണ്ട്. ഈ തണുപ്പിനെ തടയാൻ എനിക്കാകെ ഒരു നേർത്ത കോട്ടൺ ഷർട്ടിൻ്റെ മറ മാത്രമേയുള്ളൂ.
ചിന്നുവിനാണെങ്കിൽ ഭാഗ്യത്തിന് ജീൻസ് ജാക്കറ്റുണ്ട്.
ചെവിയിൽ ചൂളം വിളിക്കുന്ന കാറ്റിൻ്റെ കടുത്ത സുഗന്ധം ഉള്ളിൻ്റെയുള്ളിലെ ഭയം കൂടാൻ കാരണമായി… ആനകളോ അതോ… അറിയില്ല. ഞാൻ ചിന്നുവിൻ്റെ തോളത്ത് തട്ടി ബൈക്കിന് വേഗം കൂട്ടാൻ പറഞ്ഞു.
വീശിയടിക്കുന്ന കാറ്റിൽ മഞ്ഞ് ഒഴുകി പരന്നു. വീണ്ടും ചില രൂപങ്ങൾ റോഡിൽ പ്രത്യക്ഷപ്പെട്ടു.
“ചിന്നൂ…. ഒന്നും നോക്കണ്ട. കയറ്റിയങ്ങ് എടുത്തോ. പ്രേതങ്ങളെ ഇടിച്ച് നിരത്തിയാ കേസെടുക്കാൻ ബി എൻ എസില് വകുപ്പൊന്നും ഇല്ല”
“എന്തിനാ ഇത്ര സ്പീഡ് ? മഞ്ഞല്ലേ ഏട്ടാ”?
“അത് കോടയല്ലേ… റോഡൊക്കെ നന്നായി കാണാലോ….”
ചിന്നു ഡൗൺഷിഫ്റ്റ് ചെയ്ത് വേഗം കൂട്ടി.
യൂക്കാലിപ്റ്റസ് പ്ലാൻ്റേഷനുകൾക്ക് നടുവിലൂടെ നീണ്ടു പോകുന്ന ഹൈവേ. മേഘാവൃതമായ അന്തരീക്ഷം. ചന്ദ്രൻ മഴമേഘങ്ങൾക്കിടയിൽ മറഞ്ഞു. ദൂരെ ആകാശത്തിൻ്റെ അതിരുകളായി ഇരുണ്ട മലനിരകൾ ഇരുട്ടിൽ നീലച്ചു നിൽക്കുന്നു. സഹ്യൻ്റെ ഗാംഭീര്യത്തെ പറ്റി ഒരു കവിത എഴുതാൻ തോന്നുന്നു.
“ഏട്ടാ ഞാൻ ഫിനാൻഷ്യൻ മാത്തമാറ്റിക്സിൽ ഒരു ഡിസേർട്ടേഷൻ എഴുതിയാലോ”?
രണ്ട് വരി മനസ്സിൻ വന്നതായിരുന്നു. പക്ഷേ ചിന്നുവിൻ്റെ ആ ചോദ്യം എൻ്റെ ചിന്താധാരയെ മുറിച്ചു.
“എന്തേ ഇപ്പോ അങ്ങനെ തോന്നാന്”?
“സെക്കൻ്റ് സെമസ്റ്ററിന് ഡിസേർട്ടേഷനും പ്രൊജക്ടും ഒക്കെണ്ട്. ഇതാവുമ്പോ ഏട്ടന് അറിയാലോ”
