കുരങ്ങിൻ്റെ കയ്യിൽ പെടാതെ തൊട്ടു മുൻപിൽ കണ്ട കയ്യാല എടുത്ത് ചാടിയ ഞാൻ ഏതോ ഒരു ചായക്കടയുടെ അകത്തേക്കാണ് വീണത്. അവിടെയുള്ള ആളുകൾ ബഹളം വെച്ച് കുരങ്ങിനെ ഓടിച്ചത് കൊണ്ട് ഗവൺമെൻ്റാശുപത്രിയിൽ പോയി പൊക്കിളിന് ചുറ്റും ഇഞ്ചെക്ഷനെടുക്കേണ്ട ഗതികേടുണ്ടായില്ല.
വീഴ്ചയിൽ ഒന്നും പറ്റിയതൊന്നും ഇല്ല. എന്നാലും ആകെ കൂടി ഒരു അവലക്ഷണം പിടിച്ച ദിവസം തന്നെ. എടക്കരയിൽ വെച്ച് ടെംപോ ട്രാവലർ ഞങ്ങളുടെ നേരെ പാഞ്ഞ് വന്നത് ഞാനോർത്ത് പോയി. ഇപ്പോ ഒരു കുരങ്ങൻ കാരണം നടുവും തല്ലി വീണതേയുള്ളൂ. ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണ്. ഇനി മൂന്നാമത്തേത് എന്ത് മാരണമാണാവോ എന്നുള്ള ചിന്തയോടെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി.
കുന്നിൻ ചരുവുകളിൽ തീപ്പെട്ടി കൂടുകൾ അടുക്കി വെച്ച പോലെയുള്ള ചായം പൂശിയ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കൂട്ടമായാണ് ഗൂഡല്ലൂർ പ്രത്യക്ഷപ്പെട്ടത്. തെരുവുകളിൽ അധികം ആളുകളൊന്നുമില്ല. ഉച്ച ആയതു കൊണ്ടാവും. നേരിയ തണുപ്പോടു കൂടിയ സുഖകരമായ കാലാവസ്ഥ. ജങ്ഷനിൽ നിന്ന് വലത്തേക്കുള്ള റോഡിലേക്ക് ബൈക്ക് തിരിച്ചതും വലിയ ഹോണടിയോടെ പച്ച നിറത്തിലുള്ള മൂന്ന് ടി എൻ ടി സി ബസുകൾ നിരയായി ഞങ്ങളെ കടന്നു പോയി.
“ഇവിടത്തെ വീടുകളൊക്കെ ചതുരപ്പെട്ടി അടുക്കി വെച്ച പോലെയാല്ലേ ഏട്ടാ? ഞാനെപ്പഴും ചോദിക്കണന്ന് വിചാരിക്കണതാ? അതെന്താ അങ്ങനെ”?
അനിയത്തിയുടെ ഓരോരോ സംശയങ്ങൾ. കേരളത്തിലെ വീടുകൾ കണ്ട് ശീലിച്ച അവളെ കുറ്റം പറയാനും പറ്റില്ല.
“ഇവിടെ മാത്രല്ല. ബാംഗ്ലൂരിലും ഒക്കെ അങ്ങനെയാ. ഇവിടെ ആൾക്കാര് സ്ക്വയർ ഫീറ്റിനാണ് പൈസ കൊടുക്കുന്നത്. അപ്പോ ചതുരത്തിലാവുമ്പോ കൊടുക്കുന്ന പൈസ മുതലാവും. മനസ്സിലായോ”?
