ഇടത് വശത്ത് പലതരം മരങ്ങൾ തിങ്ങി നിറഞ്ഞ അഗാധമായ താഴ്‌വരകളാണ്. റോഡിനൊപ്പം ഉയരത്തിൽ മരങ്ങളുടെ പച്ച മേലാപ്പ് മാത്രം കാണാനുണ്ട്. വലത് വശത്തുള്ള കുന്നുകൾ കൊടും വേനലിലും മരങ്ങളുടെ കടും പച്ചപ്പിൽ പുതച്ചുനിൽക്കുന്നുണ്ടായിരുന്നു. ഇടക്ക് ചില ചോലകൾ. വലിയ പാറക്കൂട്ടങ്ങൾ. ആനമറി കഴിഞ്ഞതോടെ നീലഗിരി ബയോസ്ഫിയറിൻ്റെ മനോഹരമായ കാഴ്ചകൾ കണ്ണിന് ആനന്ദമായി.
ചിന്നു എന്തോ പറഞ്ഞു. ചെവിയിൽ വീശിയടിക്കുന്ന തണുത്ത കാറ്റിൻ്റെ മൂളിച്ചയിൽ അവൾ പറഞ്ഞതെന്താണ് എന്നെനിക്ക് മനസ്സിലായില്ല.
“ഏട്ടാ… ഫോട്ടോയൊക്കെ എടുത്ത് പതുക്കെ പോയാല് മതി”. ഞാൻ മറുപടി ഒന്നും പറയാഞ്ഞത് കണ്ട് ചിന്നു എൻ്റെ ഹെൽമെറ്റുയർത്തി ചെവിയിൽ പറഞ്ഞു.
വഴിയരികിൽ ആനകളെ പോലെ തോന്നിക്കുന്ന ഒരുപാട് പാറക്കൂട്ടങ്ങൾ കണ്ട് ഞാൻ ബൈക്കൊതുക്കി.
“ഇതെവിടെയാ ഏട്ടാ സ്ഥലം”? എന്നും ചോദിച്ച് ചിന്നു നാലുപാടും നോക്കി.
“തേൻ പാറ”
അങ്ങനെ പറഞ്ഞെങ്കിലും എനിക്കും വലിയ ഉറപ്പില്ലായിരുന്നു. സ്ഥലപ്പേര് സൂചിപ്പിക്കുന്ന വല്ല ദിശാസൂചികയും എവിടെയെങ്കിലുമുണ്ടോയെന്ന് ഞാൻ ചുറ്റും പരതി.
നട്ടുച്ചക്കും സന്ധ്യാസമയമാണെന്ന് തോന്നിപ്പോകുന്ന ഏകാന്തമായൊരിടം. ചെറിയൊരു ചെരിവോടെ മുകളിലേക്ക് ഒരു കൊടുമുടി പോലെ ഉയർന്നു നിൽക്കുന്ന സഹ്യപർവ്വതത്തിൻ്റെ പുരാതനമായ ഗാംഭീര്യത്തിനു മുന്നിൽ ഞങ്ങൾ വളരെ ചെറുതായിരുന്നു.
പാറയിടുക്കുകളിലൂടെ തുള്ളിച്ചാടി കലപില കൂട്ടി അതിവേഗം താഴേക്ക് ഒഴുകിയിറങ്ങുന്ന ചോല കണ്ട് ചിന്നു അങ്ങോട്ട് ചെന്നു. ചുറ്റിനും കനത്ത നിശബ്‌ദത മാത്രം. സാധാരണ കാണുന്ന പക്ഷികളും കുരങ്ങൻമാരും ഒന്നുമില്ല. നിലത്ത് വീണു കിടക്കുന്ന കരിയിലകൾ തട്ടി നീക്കിയപ്പോൾ അതിനടിയിൽ പ്രാണികളുമില്ല. ജീവരാശിയുടെ ഒരു സാന്നിദ്ധ്യവും ഇല്ലാത്തൊരിടം. ചോലക്ക് ചുറ്റും ആനപ്പിണ്ടം കണ്ടപ്പോൾ എനിക്ക് ചെറിയൊരു അത്ഭുതം തോന്നാതിരുന്നില്ല.
