“നേരത്തേ കുറേ എടുത്തതല്ലേ? അത് തന്നെയല്ലേ ഇതും? നിൻ്റെ റിലേ അടിച്ചു പോയോ ചിന്നൂ”? നേരത്തേ എടുത്ത ഫോട്ടോകളൊക്കെ അവൾ ഫ്ലാഷ് ഓഫാക്കി വീണ്ടും എടുക്കുന്നത് കണ്ടപ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“ഓ… ഞാനെന്തൊരു പൊട്ടത്തിയാ”.
“അത് പിന്നെ പറയാനുണ്ടോ”
“ഏട്ടനാന്നെ കൺഫ്യൂഷനാക്കിയത്”.
“ശ്ശെടാ… അതിനും കുറ്റം എനിക്ക്”.
അവളുടെ ഫോൺ റിങ് ചെയ്തു.
“ആരാ? അമ്മയാ”?
“അത് നിഖിലയാ ഏട്ടാ” എന്നും പറഞ്ഞ് എൻ്റെ താടിക്ക് പിടിച്ച് കൊഞ്ചിച്ച് ചിന്നു അടുത്ത് കണ്ട ഒരു മരത്തിൻ്റെ വേരിൽ ഇരിപ്പുറപ്പിച്ചു.
അവളുടെ ആ പതിവില്ലാത്ത സ്നേഹ പ്രകടനങ്ങളും കൊഞ്ചലുമൊക്കെ ഞാൻ രാവിലെ മുതൽ ശ്രദ്ധിക്കുകയായിരുന്നു. ഫോൺ വിളിച്ച് കഴിഞ്ഞ് അവൾ എഴുന്നേറ്റു.
“ഇത്ര പെട്ടെന്ന് കഴിഞ്ഞോ”? മറുപടിയായി അവളൊന്ന് ചിരിച്ചു…
“എന്താ ഇന്നിത്രക്ക് സ്നേഹം? കിഡ്നി വല്ലതും വേണോ”?
“അതെന്താ? എനിക്ക് ഏട്ടനെ സ്നേഹിച്ചൂടെ”?
ഞാനവളെ സംശയത്തോടെ നോക്കി.
“അങ്ങനെ വരാൻ വഴിയില്ലല്ലോ… ചിന്നൂ.. നിൻ്റെ തലക്കെന്തേലും പറ്റിയോ”?
അവളെന്നെ സൂക്ഷിച്ച് നോക്കി മുഖം വീർപ്പിച്ച് തിരിഞ്ഞ് നിന്നു.
“പിന്നെന്താ? റിസൽറ്റ് വന്നോ? പൈസ എന്തേലും വേണോ? കൂട്ടുകാരികളുടെ കൂടെ എവിടേലും ട്രിപ്പ് പോകുന്നുണ്ടോ? അമ്മയോട് പറഞ്ഞ് സമ്മതിപ്പിക്കാനാ”?
“അതൊന്നും അല്ല.”
“പിന്നെന്താ”?
“ഏട്ടനല്ലേ… ഒന്ന് സ്നേഹിക്കാന്ന് വിചാരിച്ചപ്പോ അതിനും കുറ്റം” എന്നും പിറു പിറുത്ത് അവൾ ബൈക്കിനരികിലേക്ക് നടന്നു. ഞാനവിടെ തന്നെ നിൽക്കുന്നത് കണ്ട് “വരുന്നില്ലേ”? എന്ന് തിരിഞ്ഞു നോക്കി ചോദിച്ചതും ഞാൻ വേഗം ഓടി ചെന്നു.
