ഊട്ടിയിലെത്തുമ്പോൾ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു. ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ് ആദ്യം പോയത്..
“ചിന്നൂ… എണീക്ക്…” ഞാനവളെ തട്ടിവിളിച്ചുണർത്തി. “ഊട്ടിയെത്തി”.
അവൾ കണ്ണ് മിഴിച്ച് ചുറ്റും നോക്കി.
“ഇതെവിടെയാ ഏട്ടാ”?
“ബൊട്ടാണിക്കൽ ഗാർഡൻ”
“ഇവിടെപ്പോ ഫ്ലവർ ഷോ നടക്കുന്ന സമയല്ലേ? അപ്പോ പാസ്സൊക്കെ വേണ്ടേ ഏട്ടാ? അല്ലേലും ഈ സമയത്ത് കേറി കാണാൻ പറ്റ്വോ? അഞ്ച് മണി കഴിഞ്ഞില്ലേ”?
“ആർക്കറിയാം അതൊക്കെ… റോസ് ഗാർഡനിലല്ലേ ഫ്ലവർ ഷോ ? ഇനീപ്പോ ആണെങ്കിലും അല്ലെങ്കിലും ഈ പരിസരത്ത് കൂടെ ഒക്കെ കുറച്ച് നേരം നടക്കാന്നേ. അതിന് പാസ്സൊന്നും വേണ്ടായിരിക്കും”
ഞങ്ങൾ ബൊട്ടാണിക്കൽ ഗാർഡനിൽ കാഴ്ചകളൊക്കെ കണ്ട് കറങ്ങി നടന്നു. ചിന്നുവിൻ്റെ ഫോൺ ചാർജ്ജ് കഴിഞ്ഞ് ഓഫായതോടെ ഫോട്ടോ എടുപ്പെല്ലാം എൻ്റെ ഫോണിലായിരുന്നു. ഇടക്ക് അമ്മ വിളിച്ചിരുന്നു. സിനിമക്കാണെന്നും പറഞ്ഞ് ഉച്ചക്കിറങ്ങിയിട്ട് ആറു മണിയായിട്ടും കാണാഞ്ഞപ്പോൾ വിളിച്ചതാണ്.. ഇടക്കൊക്കെ ഇങ്ങനെ ബൈക്ക് റൈഡിന് പോവുന്നത് കൊണ്ട് ഊട്ടിയിലാണെന്ന് പറഞ്ഞപ്പോൾ അമ്മക്ക് വലിയ അത്ഭുതമൊന്നും ഇല്ലായിരുന്നു.
ആൾ തിരക്കായപ്പോൾ ചിന്നുവിന് ചെറിയൊരു അസ്വസ്ഥത തോന്നാൻ തുടങ്ങി. എൻ്റെ തോളിൽ തൂങ്ങിയുള്ള അവളുടെ നടപ്പും സംസാരവും ചെറിയ കുട്ടികളുടേത് പോലെയുള്ള കാട്ടി കൂട്ടലുകളുമൊക്കെ ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
“പോയാലോ ഏട്ടാ? കണ്ടില്ലേ കുറേ വായ് നോക്കികള് തേരാ പാരാ നടക്കണത്”.
“അതിനെന്താ? നിനക്ക് മതിയായെങ്കില് നമുക്ക് പോവാം”
