“വൈകാണേല് ഇവിടെ റൂമെടുത്ത് നിക്കാൻ അച്ഛൻ പറഞ്ഞല്ലോ” ഒന്നുമറിയാത്ത നിഷ്കളങ്ക ഭാവത്തിൽ അഭിനയിച്ച് തകർക്കുകയാണ് അവൾ.
“അച്ഛനങ്ങനെ പലതും പറയും” എന്നും പറഞ്ഞ് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി.
“ഏട്ടാ… ഇപ്പോ തന്നെ പോണ്ട”. അവളങ്ങനെ ചിണുങ്ങുന്നത് കണ്ടപ്പോൾ എൻ്റെ മനസ്സ് മാറി. അല്ലെങ്കിലും ഇത് പോലെ സോപ്പിട്ട് പതപ്പിച്ച് കുപ്പിയിലിറക്കാൻ അവളെ കഴിഞ്ഞേ വേറെ ആളുളളൂ.
ഊട്ടി മുഴുവൻ ചുറ്റി കറങ്ങി അവസാനം ഞങ്ങൾ ഒരു പുൽമേട്ടിലെത്തി.. റോഡ് ഉയരത്തിലാണ്. മുന്നിൽ നല്ല ചരിവോടെ ഉള്ള ഒരു പതിയാണ്. പിന്നെ ഒരു കുന്ന്. വീണ്ടും ഒരു പതി. പിന്നെയും ഒരു കുന്ന്. അങ്ങനെ പരന്ന് കിടക്കുകയാണ് പുൽമേടുകൾ.
“ചിന്നൂ…. ഒരുപാട് സിനിമകളൊക്കെ ഷൂട്ട് ചെയ്തിട്ടുള്ള സ്ഥലാ ഇത്.”
അവൾ ചുറ്റും നോക്കി.. ചെറിയ ഇരുട്ടുണ്ട്. ഞാൻ ബൈക്കിൻ്റെ ഹെഡ് ലൈറ്റ് ബ്രൈറ്റിലാക്കി.. ഇപ്പോൾ പുൽമേടിൻ്റെ കുറേ ഭാഗങ്ങളൊക്കെ കാണാം.
“ഈ ഇരുട്ടത്ത് വന്നിട്ടെന്താ ഏട്ടാ? ഇത് പകല് കാണണേന്നു”.
“അതും ശരിയാ”…
ചന്ദ്രബിംബത്തെ മറച്ച മഴ മേഘങ്ങളെ കാറ്റ് കൊണ്ട് പോയതോടെ പുൽമേട്ടിലാകെ നിലാവ് പരന്നു. നിലാവിൻ്റെ ഭംഗി ആസ്വദിക്കാൻ ഇരുട്ടാണ് നല്ലതെന്ന് ചിന്നു പറഞ്ഞപ്പോൾ ഞാൻ ബൈക്ക് ഓഫാക്കി. നിലാവിൽ പതുക്കെ നടന്ന് ഞങ്ങൾ കുന്നിന് മുകളിലെത്തി. ഞങ്ങളവിടെ പലതും — പ്രധാനമായും അയർലൻഡിൽ നിന്ന് വരുന്ന കൂട്ടുകാരിയുടെ കാര്യം— സംസാരിച്ചിരിക്കുമ്പോഴാണ് കുറച്ച് ബൈക്കേർസ് കയറ്റം കയറി വന്നത്.
ഞങ്ങളെ കണ്ടപ്പോൾ ആ സംഘത്തിലെ ഒരാൾ ഞങ്ങളുടെ അടുത്തേക്ക് വന്നു. ചെറിയൊരു കുശലാന്വേഷണത്തിന് ശേഷം അയാൾ മറ്റുള്ളവരെ വിളിക്കാൻ മടങ്ങി.
