“ഞാൻ കുത്തുപാളയെടുക്കേണ്ടീം വരും”
അപ്പോഴേക്കും അവർ കുന്നിറങ്ങി ഞങ്ങളുടെ അടുത്തെത്തി. അഞ്ച് സ്ത്രീകളും ഏഴ് ആണുങ്ങളും. എല്ലാവരെയും ഞങ്ങൾ പരിചയപ്പെട്ടു. ഐ ടി പ്രൊഫഷനലുകളും ഡോക്ടർമാരും ഒരു സ്റ്റാർട്ടപ്പ് ഫൗണ്ടറും പിന്നെ ഒരു കഫേ ഓണറുമായിരുന്നു അവരുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
ഗോവയിലും ഡെറാഡൂണിലുമൊക്കെ ഓഫ് റോഡ് ഇവൻ്റുകൾക്ക് പോവുന്ന ഒരാളെന്ന നിലക്ക് അവരുടെ ക്ലബുമായി വലിയ പരിചയമില്ലെങ്കിലും ബാംഗ്ലൂരിലെ ഓഫ് റോഡ് ക്ലബ്ബിലെ ഒരു ലൈഫ് ടൈം മെമ്പറാണ് ഞാനും.
ക്ലബ്ബിൻ്റെ കാര്യങ്ങളൊക്കെ പറഞ്ഞ് ഞാൻ ആ ഡോക്ടറുമായി നല്ല പരിചയമായി. പറഞ്ഞ് വന്നപ്പോൾ ഞങ്ങളുടെ ക്ലബ്ബിൻ്റെ ട്രഷററുടെ കൂട്ടുകാരനായിരുന്നു ഈ ഡോക്ടർ. സംസാരം കറങ്ങി തിരിഞ്ഞ് എൻ്റെ ആ വൾക്കനെ പറ്റിയായി. അയാൾക്ക് ആ ബൈക്ക് നന്നായി ബോധിച്ച മട്ടുണ്ട്.
വൾക്കൻ്റെ കാര്യം സംസാരിച്ച കൂട്ടത്തിൽ അയാൾ എന്നെ അവരുടെ ക്ലബ്ബിലേക്ക് ക്ഷണിക്കുകയും ചെയ്തു. അയാളുടെ റെക്കമെൻ്റേഷനിൽ മെമ്പർ ആവുന്നത് നല്ലതാവും എന്നെനിക്കും തോന്നി.
പിന്നെ അവരുടെ നിർബന്ധത്തിന് വഴങ്ങി അവരോടൊപ്പം കുറച്ച് സമയം ചിലവഴിച്ചു. ക്യാംപ് ഫയറും ഡാൻസും ഒക്കെയായി ആഘോഷമായിരുന്നു.
അതൊക്കെ കഴിഞ്ഞ് പത്ത് മണിയായി ഊട്ടിയിൽ നിന്നും മടങ്ങിയപ്പോൾ.
ഫുൾ ടാങ്ക് പെട്രോളിൽ ബൈക്ക് ഓടികൊണ്ടേയിരുന്നു. കാട്ടാനകൾ വിഹരിച്ച് നടക്കുന്ന നിബിഢ വനത്തിലൂടെയാണ് പാതിരാത്രിക്കുള്ള ഞങ്ങളുടെ യാത്ര.
കാടിന് നടുവിലൂടെ റോഡ് അനന്തമായി നീണ്ടു കിടക്കുന്നു. ബൈക്കിൻ്റെ ഹെഡ് ലൈറ്റ് ഹൈ ബീമിലായിട്ടും ചുറ്റും കട്ട പിടിച്ച കൂരിരുട്ട് മാത്രം. പാരലൽ ട്വിൻ എഞ്ചിൻ്റെ പ്രൗഢമായ താളം കാടിൻ്റെ കനത്ത നിശബ്‌ദതയിൽ ഒടുങ്ങുന്നത് ഞാനറിഞ്ഞു. വേനൽക്കാലത്താണ് കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങുന്നത്. പന്തല്ലൂരിലൂടെ വേണം പോകാൻ എന്ന് ഓർക്കുമ്പോൾ ചെറിയൊരു ഭയം തോന്നുന്നു. കാട്ടിൽ നിന്നും എത്രയും പെട്ടെന്ന് പുറത്തെത്താൻ വെമ്പൽ കൊള്ളുന്ന മനസ്സുമായി ഞാൻ ബൈക്കിൻ്റെ വേഗത കൂട്ടി.
