ചിന്നു കുന്നിറങ്ങുന്നവരെ ശ്രദ്ധിച്ചു. പിന്നെ അവളുടെ നോട്ടം റോഡ് സൈഡിൽ പാർക്ക് ചെയ്ത വൾക്കനിലേക്കായി.
“അതൊരു ശല്യാ ഏട്ടാ…. എല്ലാരും ശ്രദ്ധിക്കണ ഒരു ബൈക്കാ അത്. വഴീലൊക്കെ കണ്ടില്ലേ ആൾക്കാര് നമ്മളെ തന്നെ നോക്കണത്”
ചിന്നു പറഞ്ഞത് ശരിയാണ്. എനിക്കും ആദ്യമൊക്കെ അങ്ങനെ തന്നെയാണ് തോന്നിയിരുന്നത്. ബാംഗ്ലൂരിൽ ഓടിച്ച് ശീലമായതോടെ ഞാൻ ആളുകളെ ശ്രദ്ധിക്കാതെയായി. ബൈക്കും കൊണ്ട് പുറത്തിറങ്ങിയാൽ നാട്ടിലാണെങ്കിൽ ഇപ്പോഴും ഒരു ചെറിയ ആൾക്കൂട്ടം ബൈക്കിന് ചുറ്റും കൂടാറുണ്ട്. വണ്ടി പ്രാന്തന്മാരുടെ നാടാണ് മലപ്പുറം. അതുകൊണ്ട് തന്നെ എനിക്കതിൽ ഇന്നേവരെ ഒരു അസാധാരണത്വവും തോന്നിയിട്ടില്ല.
എൻ്റെ ഒരു കൂട്ടുകാരൻ ആഗ്രഹിച്ച് വാങ്ങിയതാണ് ഈ വൾക്കൻ. വാങ്ങി എട്ട് മാസം കഴിഞ്ഞപ്പോൾ അവൻ അമേരിക്കയിൽ ജോലി കിട്ടി പോയി. ബൈക്കിനോടുള്ള എൻ്റെ താത്പര്യമറിയാവുന്ന അവൻ ചെറിയൊരു വിലക്കാണ് ഇതെനിക്ക് തന്നത്. അങ്ങനെയാണ് ഈ വണ്ടി എൻ്റെ കയ്യിലായത്.
“നമ്മളയല്ലല്ലോ.. ബൈക്കിനയല്ലേ”?
“അതെന്നയല്ലേ ഞാനും പറഞ്ഞേ”?
“നിനക്ക് പിന്നെന്താ ഇഷ്ടം”?
“എനിക്ക് ഇൻകോൺസ്പിക്യുവസ് ആയി ജീവിക്കാൻ. പുള്ളി പുലിയെ ഒക്കെ കണ്ടില്ലേ. അത് പോലെ. അങ്ങനെ അധികം ആരും അറിയാതെ ജീവിക്കാൻ.. ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ടൂന്ന് ഉറപ്പിച്ച് പറയാൻ പറ്റരുത്. ഇല്ലേന്ന് ചോദിച്ചാൽ ഇല്ലാന്ന് പറയാനും പറ്റരുത്. അങ്ങനെ ജീവിക്കണം ”
“എനിക്കും അത് തന്നെയാ ഇഷ്ടം”
“എന്നാ എനിക്കെന്നും ഒരു കൊച്ചു കുട്ടി ആയി ഇരിക്കാനാ ഇഷ്ടം. അച്ഛൻ്റേം അമ്മേടേം ഒപ്പം ജീവിക്കാന്. ഏട്ടൻ്റെ കൂടെ ഇങ്ങനെ ഓരോ സ്ഥലത്തൊക്കെ പോവാന്…. “
