വീണ്ടും ബൈക്ക് ഓടി തുടങ്ങി. മുഖം എൻ്റെ തോളിൽ ചേർത്ത് വെച്ച് മൗനിയായി ഇരിക്കുകയാണ് ചിന്നു.. ഒരക്ഷരം പോലും മിണ്ടുന്നില്ല. ഉറങ്ങുകയല്ല. എന്തൊക്കെയോ ചിന്തകളിലാണ് അവൾ.
“ഏട്ടാ… നിഖില ഈ ബുധനാഴ്ച വരും. ഒരു മാസം ഇവിടുണ്ടാവും”.. ഒടുവിൽ ചിന്നു മൗനം വെടിഞ്ഞു.
നിഖില അവളുടെ കൂട്ടുകാരിയാണ്. അഞ്ചാം ക്ലാസ് മുതൽ ഡിഗ്രി വരെ ഒരുമിച്ചായിരുന്നു പഠനം. ചിന്നുവിൻ്റെ ആത്മാർത്ഥ സുഹൃത്ത്. എനിക്കറിയാം അവളെ. ചിന്നുവിൻ്റെ കൂടെ വീട്ടിലൊക്കെ വരാറുണ്ടായിരുന്നു. ആറ് മാസം മുൻപായിരുന്നു നിഖിലയുടെ കല്ല്യാണം. കല്ല്യാണം കഴിഞ്ഞ് അവൾ അയർലൻഡിലേക്ക് പോയി. ആദ്യമായി നാട്ടിൽ വരികയാണ്.
“ഓ അതാണോ കാര്യം? നിഖിലയെ കാണാൻ പോവുമ്പോ എന്തേലും ഗിഫ്‌റ്റ് വേണ്ടി വരൂല്ലേ ? അതിനെന്താ? ഈ സൺഡേ എങ്ങാനും പോയി വാങ്ങാം”.
ചിന്നു ഒന്നും പറഞ്ഞില്ല. അവൾ മുഖം എൻ്റെ തോളിൽ ചേർത്ത് വെച്ച് ഒന്നു കൂടി പറ്റിച്ചേർന്ന് കണ്ണടച്ചിരുന്നു.
“ഏട്ടാ…”
“എന്തേ? തണുക്കുന്നുണ്ടോ നിനക്ക്”?
വീണ്ടും നിശബ്‌ദത. വഴിയരികിലെ പൈൻ മരങ്ങളിൽ കാറ്റ് പതിഞ്ഞ് വീശി. കാറ്റിൻ്റെ തണുപ്പിൽ ഉള്ളം കിടു കിടെ വിറച്ചു. ദൂരെ എവിടെയോ ചെയ്യുന്ന മഴയുടെ തണുപ്പാണ്. കാറ്റിന് ശക്തി കൂടാൻ തുടങ്ങി.
ആഞ്ഞു വീശുന്ന കാറ്റിൽ പാറിപ്പറന്ന ചിന്നുവിൻ്റെ കോലൻ മുടിയിഴകൾ ഹെൽമറ്റിനുള്ളിലൂടെ എൻ്റെ മുഖത്തേക്ക് ചിതറി വീണു. അനിയത്തി ഉറങ്ങി എന്നെനിക്ക് മനസ്സിലായി. അവളിരുന്നുറങ്ങുന്നത് കൊണ്ട് ചെറിയൊരു പേടി. ഞാൻ ബൈക്കിൻ്റെ വേഗം മുപ്പതിൽ താഴെയാക്കി.
