“ചിന്നൂ… ഇവിടെ നിക്കണ്ട… പോകാം”…
പാറക്ക് മുകളിൽ വലിഞ്ഞു കയറി ഫോട്ടോ എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ചിന്നു. ഞാൻ വിളിച്ചത് കേട്ട് അവൾ മിണ്ടാതെ ഇറങ്ങി വന്ന് ബൈക്കിൽ കയറി.
ചുരത്തിൽ വീശിയടിക്കുന്ന ഈർപ്പം നിറഞ്ഞ തണുത്ത കാറ്റിന് നനഞ്ഞ പച്ച മണ്ണിൻ്റെ ഗന്ധമായിരുന്നു. ചുറ്റിനും ചതച്ചരച്ച യൂക്കാലിപ്റ്റിസിൻ്റെ മണം പരന്നു. ചിന്നു എൻ്റെ പുറത്ത് തല ചേർത്തു വെച്ച് ചാരി കിടക്കുകയാണ്….
“ഏട്ടാ…” ചെവിയിൽ നേർത്ത മന്ത്രണത്തിൻ്റെ തിരയടക്കം. “ഗന്ധർവ്വനിറങ്ങുമ്പോ ഉള്ളതു പോലത്തെ മണം”
“പേടി തോന്നുന്നുണ്ടോ നിനക്ക്”?
“ഇല്ല… ഏട്ടനില്ലേ കൂടെ….”
ഞാൻ ഗിയർ മാറ്റി. ആക്‌സിലറേറ്റർ തിരിച്ചു. വണ്ടിക്ക് വേഗത കൂടി.
“എന്നാലേ അത് ഗന്ധർവ്വനല്ല. ആനക്കൂട്ടം ഇറങ്ങിയതാ….” ഒരു ചിരിയോടെ ഞാൻ തുടർന്നു…..” ഇന്നലെ ഇവിടെ നല്ല മഴ പെയ്തൂന്ന് തോന്നുന്നുണ്ട്. ചിലപ്പോ മഞ്ഞാവും. ചോല നിറഞ്ഞൊഴുകുന്നത് കണ്ടിട്ട് മലയുടെ മേലെ എവിടെയോ നല്ല മഴ പെയ്തിട്ടുണ്ടൂന്നാ തോന്നണത്…”
വണ്ടിക്ക് വേഗത കൂടിയപ്പോൾ ഹാൻഡിൽ ബാറിൽ പിടിച്ച വിരൽത്തുമ്പുകളെ മരവിപ്പിക്കുന്ന തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഉച്ചസമയത്തും പശ്ചിമഘട്ടത്തിന് മുകളിൽ വെള്ളക്കടലായി പരന്ന മൂടൽമഞ്ഞ് റോഡിലെ മഞ്ഞവരകളെ മായ്ച്ചുകൊണ്ട് പ്രേതങ്ങളെപ്പോലെ ഒഴുകി നടന്നു.
“ഈ മൂടൽ മഞ്ഞിൻ്റെ ഉള്ളുക്കൂടെ പോവുമ്പോ ദേവലോകത്ത് ചെന്ന പോലെണ്ട്. ഇല്ലേ ഏട്ടാ”?
ഞാൻ ഒന്നും പറഞ്ഞില്ല. ചിന്നു നിവർന്നിരുന്ന് കൈകൾ നിവർത്തി നീട്ടി പിടിച്ചു… എതിരെ വന്ന കാറുകാർ രണ്ട് പ്രാവശ്യം ബ്രൈറ്റടിച്ച് കൈവീശി കാണിച്ചു. ഞാനും നീട്ടി മൂന്ന് ഹോണടിച്ച് ബൈക്കിന് വേഗത കൂട്ടി.
