“ഇങ്ങനെയാ വിളിക്കണേ? മനുഷ്യനെ പേടിപ്പിക്കാനായിട്ട്. ഞാൻ കരുതി ആനയെന്തോ ഉണ്ടൂന്ന്”
“ആനയൊന്നും അല്ല. ആ കുന്നിൻ്റെ മോളിലൊരു പ്രകാശം. അവിടെ എന്തോ നമ്മളെ തന്നെ നോക്കി നിക്കുന്നുണ്ട് ഏട്ടാ”
ഞാൻ കുന്നിനു മുകളിലേക്ക് നോക്കി. സുമാർ ഒരു പതിനഞ്ച് അടിയെങ്കിലും ഉയരമുള്ള തേജോമയമായ മനുഷ്യ രൂപം. നല്ല പ്രകാശമുണ്ട് ശരീരത്തിന്. ചെറിയ എൽ ഇ ഡി ലൈറ്റുകൾ ശരീരമാകെ മിന്നി തിളങ്ങുന്ന പോലെയുണ്ട്. കുന്നിൻ്റെ മറവിൽ മുഴുവനും ശരിക്ക് കാണാൻ വയ്യ.
എനിക്ക് ചെറിയൊരു പേടി തോന്നി. രാത്രിയിൽ പ്രകാശ രൂപങ്ങളായും തീ ഗോളങ്ങളായും മൂർത്തികൾ സഞ്ചരിക്കുന്നതിനെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്.
ഇവിടുത്തെ ആദിവാസികളുടെ പുണ്യ ഭൂമിയാണിത്. അവരുടെ ഏതെങ്കിലും ദേവനായിരിക്കുമോ അത് എന്നൊരു തോന്നൽ പെട്ടെന്ന് മനസ്സിലൂടെ കടന്നു പോയി.
“ഏട്ടാ… നമുക്ക് പോവാം ഏട്ടാ… ഏതോ ദേവൻ ദേവിയെ കാണാനിറങ്ങിയതാ. ഇവിടെ നിക്കണ്ട ഏട്ടാ…”
ചിന്നുവിന് പേടിയായി. അവളുടെ വെപ്രാളം കണ്ടപ്പോൾ എനിക്കും എന്തോ ഒരു ഭയം തോന്നി. ഒരു പ്രാവശ്യം കൂടി ഞാൻ കുന്നിന് മുകളിലേക്ക് നോക്കി. കാറ്റ് വീശുമ്പോൾ ആ പ്രകാശ പുഞ്ജത്തിന് ചുറ്റും എന്തോ അനങ്ങുന്നുണ്ട്.
“നിക്ക് ചിന്നൂ … ഒരു മിനിറ്റ്. അതിൻ്റെ ചുറ്റും മര ചില്ലകൾ പോലെയെന്തോണ്ട്.”
ഞാൻ ഫോണിൻ്റെ ക്യാമറയിൽ സൂം ചെയ്ത് നോക്കി.
“ചിന്നൂ… അത് ദേവിയും ദേവനും ഒന്നും അല്ല. എന്തോ മരാണത്. ഇത് നോക്ക്…” ഞാൻ ഫോൺ അവളുടെ നേരെ നീട്ടി… “ഈ ദേവനും ദേവിയുമൊക്കെ യാത്രക്കിറങ്ങുന്നത് പന്ത്രണ്ട് മണി കഴിഞ്ഞിട്ടല്ലേ? ഇതിപ്പോ പത്തേ മുക്കാലായിട്ടേ ഉള്ളൂ സമയം. അതിൻ്റെ അടുത്തൊന്ന് പോയി നോക്കാം. എന്താന്നറിയാലോ….”
