അവൾ മുറിക്കകത്തേക്ക് കയറിയെങ്കിലും വാതിലിൽ പിടിച്ച് കുറച്ചുനേരം നിശ്ചലയായി നിന്നു. പിന്നെ വിറയ്ക്കുന്ന കൈകളോടെ വാതിൽ പൂർണ്ണമായും ചേർത്തടയ്ക്കാൻ ശ്രമിച്ചപ്പോൾ, അകത്തുനിന്നും അയാളുടെ പരുക്കൻ സ്വരം അവളെ തടഞ്ഞു: “വേണ്ട! നീ ആ വാതിൽ അടയ്ക്കണ്ട. നീ ഈ ബെഡിൽ വന്നിരിക്ക്, ഞാൻ പോയി ഒന്ന് ഹാരിഫീനോട് സംസാരിച്ചിട്ട് വരാം.”
അവൾ ആ പാതി തുറന്ന വാതിൽക്കൽ പിടിച്ച് കുറച്ചുനേരം കൂടി തരിച്ചുനിന്നു. പിന്നെ മെല്ലെ അകത്തേക്ക് കയറി. അവൾ പൂർണ്ണമായും എന്റെ കാഴ്ചവട്ടത്തിൽ നിന്നും മറഞ്ഞു. അല്പസമയത്തിനകം അയാൾ മാത്രം പുറത്തേക്ക് വന്നു. ഒരു രാക്ഷസനെപ്പോലെ അയാൾ എന്നെ നോക്കി ചിരിച്ചു. പിന്നെ എന്നെ പ്രശംസിക്കുന്നത് പോലെ പരിഹാസത്തോടെ പറഞ്ഞു:
“നീ ബുദ്ധിമാനാണ് ഹാരിഫ്. ഇങ്ങനെ ഒരു ഘട്ടത്തിൽ എന്ത് തീരുമാനമാണ് എടുക്കേണ്ടതെന്ന് നിനക്ക് നന്നായി അറിയാം. പക്ഷേ കൂടുതൽ സാമർത്ഥ്യം കാണിക്കരുത്. നല്ല കുട്ടിയായി ഇവിടെ ഇരിക്കുകയാണെങ്കിൽ ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ നിനക്ക് വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാം.”
അത്രയും പറഞ്ഞ് അയാൾ വീണ്ടും മുറിയിലേക്ക് നടന്നു. വാതിൽ ചേർത്ത് അടച്ചില്ല, അത് തുറന്നുതന്നെ വെച്ചു. എങ്കിലും എനിക്ക് അവരെ കാണാൻ സാധിക്കില്ലായിരുന്നു, കാരണം ബെഡ് കിടക്കുന്നത് എന്റെ കാഴ്ചവട്ടത്തിൽ നിന്നും മാറിയാണ്. മുറിക്കുള്ളിൽ നിന്ന് ചെറിയ അനക്കങ്ങൾ കേൾക്കാം. അല്പം കഴിഞ്ഞ് ചെറിയൊരു മൽപ്പിടുത്തത്തിന്റെ ശബ്ദം ഉയർന്നു.
