അയാൾ അത് ചോദിക്കുമ്പോൾ ആ സ്വരത്തിൽ ഒരു യാചനയോ അപേക്ഷയോ ഉണ്ടായിരുന്നില്ല. പകരം, തികഞ്ഞ അധികാരത്തോടെയായിരുന്നു ആ ചോദ്യം.
അയാൾ തുടർന്നു: “രണ്ടു ദിവസമായി ഞാൻ മര്യാദയ്ക്ക് ആഹാരം ഒന്നും കഴിച്ചിട്ടില്ല…”
റിനു ആകെ പേടിച്ച് വിറച്ച് ഒന്നുമില്ലെന്ന അർത്ഥത്തിൽ തലയാട്ടി.
കഴിഞ്ഞ മൂന്ന് ദിവസത്തെ ആകുലതകൾക്കിടയിൽ അടുക്കളയിൽ കാര്യമായൊന്നും ബാക്കിയുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
അവളുടെ ആ മറുപടി കേട്ടപ്പോൾ അയാൾ അസഹ്യമായ ഒരു ദീർഘനിശ്വാസം വിട്ടു. അയാളുടെ മുഖത്ത് ദേഷ്യവും വിശപ്പും ഒരുപോലെ നിഴലിച്ചു.
“എങ്കിൽ പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്ക്! എനിക്ക് വല്ലാതെ വിശക്കുന്നു.” അയാൾ കടുപ്പത്തിൽ പറഞ്ഞു:
ഒരു കയ്യിൽ തോക്കുമായി ആജ്ഞാപിക്കുന്ന അയാളെ അനുസരിക്കുകയല്ലാതെ റിനുവിന് മറ്റ് വഴികളൊന്നുമില്ലായിരുന്നു. അവൾ കുഞ്ഞിനെ എന്റെ കൈയിലേക്ക് തന്നു പതുക്കെ അടുക്കളയിലേക്ക് നടന്നു. അവൾ നടന്നു നീങ്ങുമ്പോൾ അവളുടെ ശരീരത്തിന്റെ അഴക് ആസ്വദിച്ചുകൊണ്ട് അയാൾ സോഫയിലേക്ക് ഒന്നൂടെ ചാരിയിരുന്നു…
ടിവിയിൽ നിന്നും ഉയർന്ന ഒരു പ്രത്യേക ശബ്ദം മുറിയിലെ നിശബ്ദതയെ ഭേദിച്ചു. ബ്രേക്കിംഗ് ന്യൂസ് എന്ന വലിയ അക്ഷരങ്ങൾ സ്ക്രീനിൽ മിന്നിമറഞ്ഞു. ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടു എന്ന വാർത്താ തലക്കെട്ട് കണ്ടതും എന്റെ നെഞ്ചിൽ ഒരു ആണി തറച്ചതുപോലെ തോന്നി.
മുംബൈ ഭീകരവിരുദ്ധ സേനയുടെ (ATS) തലവൻ, അത്രയും ധീരനായ ഒരു ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരിക്കുന്നു! ആ വാർത്ത കണ്ടതും എന്റെയും അക്രമിയുടെയും ശ്രദ്ധ ഒരേസമയം ടിവി സ്ക്രീനിലേക്ക് തിരിഞ്ഞു.
