അയാൾ പതുക്കെ തോക്ക് എന്റെ നെറ്റിയിൽ നിന്നും മാറ്റി,,, അത് തന്റെ തോൾഭാഗത്തോട് ചേർത്ത് അമർത്തിപ്പിടിച്ച് രണ്ടടി പിന്നോക്കം നടന്നു. ആയുധം മാറ്റിയെങ്കിലും അയാളുടെ ആ നിൽപ്പ് ഇപ്പോഴും ഒരു ഭീഷണിയായി ഞങ്ങൾക്ക് ചുറ്റും നിന്നു. അയാൾ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി സംസാരിച്ചു തുടങ്ങി:
എനിക്ക് നിങ്ങളെ ഉപദ്രവിക്കണമെന്നില്ല…” അയാളുടെ പരുക്കൻ സ്വരം ആ മുറിയിൽ മുഴങ്ങി. “പക്ഷേ എനിക്ക് കുറച്ചു ദിവസം ഇവിടെ താമസിച്ചേ മതിയാകൂ,, ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കിൽ നിങ്ങളുടെ ജീവന് ഒരാപത്തും വരില്ല.”
അയാൾ അത് പറയുമ്പോൾ ആ വാക്കുകളിൽ ഒട്ടും മാറ്റമില്ലാത്ത ഒരു തീരുമാനമുണ്ടായിരുന്നു. തന്റെ രക്ഷയ്ക്കായി ഞങ്ങളെ തടവിലാക്കുകയാണെന്നും ഇവിടെ നിന്നും ഉടനെ പോകാൻ അയാൾക്ക് ഉദ്ദേശ്യമില്ലെന്നും ആ വാക്കുകൾ ഉറപ്പിച്ചു പറയുന്നുണ്ടായിരുന്നു…
അയാളുടെ ആ വിളംബരം മുറിയിലെ ഭീതിയെ ഒന്നുകൂടി കടുപ്പിച്ചു. തോക്ക് തോളോട് ചേർത്ത് പിടിക്കുമ്പോഴും അയാളുടെ വിരലുകൾ ട്രിഗറിൽ തന്നെയായിരുന്നു. ഒരു ക്രൂരമായ ചിരിയോടെ അയാൾ തുടർന്നു:
അതല്ല, ഞാൻ പറയുന്നത് അനുസരിക്കാതിരിക്കുകയോ, ഏതെങ്കിലും തരത്തിൽ എന്നെ പോലീസിനെക്കൊണ്ട് പിടിപ്പിക്കാൻ ശ്രമിക്കുകയോ, എന്നെ ഉപദ്രവിക്കാൻ നോക്കുകയോ ചെയ്താൽ…”
അയാൾ ഒന്ന് നിർത്തി, തന്റെ കണ്ണുകൾ വീണ്ടും റിനുവിന്റെ നേരെയും പിന്നെ എന്റെ നേരെയും തിരിച്ചു. ആ നോട്ടത്തിൽ മരണത്തിന്റെ തണുപ്പുണ്ടായിരുന്നു.
