മുറിയിലെ ആ നിശബ്ദതയിൽ, പുറത്ത് പെയ്യാൻ വെമ്പുന്ന മഴയുടെ തണുപ്പിലും ഹരിയുടെ നെഞ്ചിലെ ചൂടേറ്റ് വേണി ഒതുങ്ങിനിന്നു. എങ്കിലും അവളുടെ മനസ്സിൽ കുറച്ചു നേരമായി ഒരു ചോദ്യം അലയുന്നുണ്ടായിരുന്നു. അവൾ പതുക്കെ മുഖമുയർത്തി അവനെ നോക്കി.
**വേണി:** “ഏട്ടാ… അച്ചു വരുമെന്ന് ഞാൻ കരുതിയില്ല.”
ഹരി ഒന്നു നിശ്വസിച്ചു. ജനാലയ്ക്കൽ തട്ടിവിളിക്കുന്ന കാറ്റിലേക്ക് നോക്കി അവൻ മറുപടി പറഞ്ഞു.
**ഹരി:** “ഞാനും കരുതിയില്ല വേണി. അവൾ ഇവിടെ വരാനുള്ള ധൈര്യം കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.”
**വേണി:** “ഏട്ടാ… ഞാനൊരു കാര്യം ചോദിച്ചോട്ടെ?”
**ഹരി:** “എന്താ മോളെ… ചോദിക്ക്.”
**വേണി:** “ഏട്ടൻ പറഞ്ഞത് വെച്ച് അച്ചു ചെയ്തുകൂട്ടിയിട്ടുള്ള കാര്യങ്ങൾക്ക് ഏട്ടൻ കൊടുത്ത ശിക്ഷ കുറഞ്ഞു പോയില്ലേ? എനിക്ക് തോന്നിയിട്ടുള്ള കാര്യമാട്ടോ ഇത്. ഇത്രയൊക്കെ ചതിച്ചിട്ടും അവൾക്ക് എളുപ്പത്തിൽ ഒരു മോചനം കിട്ടിയത് പോലെ…”
ഹരി വേണിയുടെ കൈകൾ പതുക്കെ കോർത്തുപിടിച്ചു. അവന്റെ കണ്ണുകളിൽ പഴയ ആ പകയുടെ കനലുകളില്ലായിരുന്നു, പകരം ഒരു വലിയ തിരിച്ചറിവിന്റെ ശാന്തതയായിരുന്നു.
**ഹരി:** “എന്തൊക്കെ ആയാലും എതിരെ നിന്നത് ഞാൻ ഒരുപാട് സ്നേഹിച്ച ഒരാളല്ലേ വേണി. ആ സമയം എനിക്ക് എന്ത് തോന്നിയോ, അത് ഞാൻ ചെയ്തു. അവൾ പടുത്തുയർത്തിയ ആ കളളക്കോട്ട പൊതുജനത്തിന് മുന്നിൽ തകർക്കണമെന്നുണ്ടായിരുന്നു, അത് ഞാൻ ചെയ്തു. അതിൽ കൂടുതൽ അവളെ അതിന്റെ പേരിൽ വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ഇനി ആഗ്രഹിക്കുകയും ഇല്ല.”
