ഒരിക്കൽ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ അവൾ തന്നോട് തന്നെ ചോദിച്ചു, “ധ്വനി, നീ എങ്ങോട്ടാണ് ഈ പോകുന്നത്? അവനൊരു പയ്യനാണ്. നീ അവനെ തിരുത്തേണ്ടവളാണ്, അല്ലാതെ അവന്റെ വാക്കുകളിൽ വീണുപോകേണ്ടവളല്ല.”
പക്ഷേ, തരുണിന്റെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. അവൻ വിളിക്കുന്ന ആ വിളിയിൽ, അവൾ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരുതരം വശ്യതയുണ്ടായിരുന്നു.
തരുണിന്റെ പെരുമാറ്റത്തിലുണ്ടായ മാറ്റം ധ്വനിയെ ശരിക്കും ശ്വാസം മുട്ടിച്ചു തുടങ്ങിയിരുന്നു. താരയുടെ വീട്ടിലേക്കുള്ള ഓരോ യാത്രയും അവൾക്ക് ഇപ്പോൾ ഒരു വലിയ ഭാരമായി തോന്നി. ‘അസുഖമാണ്’, ‘ഓഫീസിൽ തിരക്കാണ്’ എന്നൊക്കെ പറഞ്ഞ് അവൾ പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷേ, തന്റെ പ്രിയ കൂട്ടുകാരിയെ കാണാതിരിക്കാൻ അവൾക്ക് അധികനാൾ കഴിയില്ലായിരുന്നു.
താരയുടെ നിർബന്ധത്തിന് വഴങ്ങി ഒരു ദിവസം ധ്വനി വീണ്ടും അവിടെയെത്തി. ധ്വനി അന്ന് അതീവ സുന്ദരിയായിരുന്നു. അവൾ ഉമ്മറത്ത് ഇരിക്കുമ്പോൾ തരുൺ അങ്ങോട്ട് വന്നു. താര അടുക്കളയിൽ ചായ ഇടുകയായിരുന്നു.
ധ്വനി ഞെട്ടിപ്പോയത് തരുണിന്റെ പുതിയ രീതികൾ കണ്ടാണ്. താര അടുത്തില്ലാത്തപ്പോൾ മാത്രം കാണിച്ചിരുന്ന ആ പ്രണയാതുരമായ അധികാരം ഇപ്പോൾ അവൻ താരയുടെ സാന്നിധ്യത്തിലും പ്രകടിപ്പിക്കാൻ തുടങ്ങി.
”എന്താടി ധ്വനി… കുറെ ദിവസമായല്ലോ കണ്ടിട്ട്? എന്നെ അങ്ങ് മറന്നു അല്ലേ?” താരയുടെ മുന്നിൽ വെച്ച് തരുൺ വളരെ സ്വാഭാവികമായി ചോദിച്ചു.
’ചേച്ചി’ എന്ന വിളി മാറ്റി ‘എടി’ എന്ന് അവൻ വിളിക്കുന്നത് കേട്ട് ധ്വനിയുടെ ഉള്ളൊന്ന് കാളി. അവൾ താരയെ ഭയത്തോടെ നോക്കി. പക്ഷേ താര ചിരിക്കുകയായിരുന്നു.
താര ചായയുമായി വന്ന് പറഞ്ഞു, “കണ്ടോ ധ്വനി, ഇവന് ഇപ്പോൾ നിന്റെ കാര്യത്തിൽ വലിയ ശ്രദ്ധയാ. നീ വരാതിരുന്നപ്പോൾ ഇവൻ എന്നോട് എത്ര തവണ ചോദിച്ചെന്നോ. നീ എന്റെ അനിയനായിട്ടല്ലേ ഇവനെ കാണുന്നത്, അതുകൊണ്ട് ഇവനും നിന്നോട് ആ സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നുന്നു.”
