“ഇന്നലെ ഇവിടെ നിന്ന് ഒരു നിലവിളി കേട്ടു. എന്താ കാര്യമെന്ന് അറിയാൻ വേണ്ടി..” വാഹിദ് അയാളെ ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് വീണ്ടും ആ കാടിനുള്ളിലേക്ക് നോക്കി.
“അതൊന്നും ആരും ഇപ്പോൾ ശ്രദ്ധിക്കാറില്ല. ഇവിടുത്തെ കാര്യങ്ങളൊക്കെ അറിയാവുന്നതല്ലേ. അസമയത്ത് പുറത്തിറങ്ങിയാൽ ഇവിടെ അങ്ങിനെയൊക്കെ ശബ്ദം കേൾക്കും.” ആ മനുഷ്യൻ പറഞ്ഞു.
“എന്നിട്ടും ആരും ഇറങ്ങിവന്നത് കണ്ടില്ല ല്ലോ. എന്താ സംഭവമെന്ന് അറിയാൻ പോലും ആരും ശ്രമിക്കാറില്ലേ.?” വാഹിദിന്റെ നെറ്റി ചുളിഞ്ഞു.
“ഇല്ല. ഇവിടിപ്പോ ഇടക്കൊക്കെ പെണ്ണിന്റെ കരച്ചിലും നിലവിളികളും ഒക്കെ കേൾക്കാറുണ്ട്. ആ കാഞ്ഞിരം മുറിച്ചതിൽ പിന്നെ അതൊക്കെ പതിവാണ്. ആരുടെ കരച്ചിൽ ആണെന്ന് അറിയാവുന്നത് കൊണ്ട് ആരും പുറത്തിറങ്ങി നോക്കാറില്ല.” അയാൾ പറഞ്ഞു.
എന്താണ് അയാൾ അർത്ഥമാക്കിയതെന്ന് വാഹിദിനു മനസ്സിലായി. ഇവരൊക്കെ വിശ്വസിച്ചിരിക്കുന്നത് പണ്ടെന്നോ ദുർമരണം നടന്നു എന്ന് കരുതുന്ന ആ പെൺകുട്ടിയുടെ പ്രേതമാണ് ഈ ശബ്ദങ്ങളൊക്കെ ഉണ്ടാക്കുന്നത് എന്നാണ്.
പലപ്പോഴും ഇതുപോലെ പെണ്ണുങ്ങൾ ഇതുപോലെ നിലവിളിച്ചിട്ടുണ്ട് എങ്കിൽ, യുവാക്കൾ മാത്രമല്ല യുവതികളും കാണാതായിക്കാണണം. അല്ലെങ്കിൽ രാത്രികാലങ്ങളിൽ പലവട്ടം പെണ്ണുങ്ങളെ ആരോ ഇവിടങ്ങളിൽ കൊണ്ടുവന്നിരിക്കണം. എന്തോ കണ്ട് നിലവിളിച്ചു ഭയന്നോടിയിരിക്കണം.
“എന്നിട്ട് ഏതെങ്കിലും പെണ്ണുങ്ങൾ എന്തെങ്കിലും കണ്ടതായി പറഞ്ഞു കേട്ടതായി ചേട്ടന് അറിവുണ്ടോ?” വാഹിദ് അയാൾ നിൽക്കുന്ന തിണ്ടിന്റെ സമീപത്തേക്ക് ചെന്നു.
