“വല്ലാത്ത ഭംഗിയുള്ള വീടാണല്ലോ. ഇങ്ങനൊരെണ്ണം ഉണ്ടെന്ന് അറിഞ്ഞാൽ സിനിമക്കാർ ഷൂട്ട് ചെയ്യാൻ തുരുതുരാ വരവായിരിക്കും.”
വാഹിദ് തന്റെ തൊട്ടുമുന്നിൽ നടക്കുന്ന മീനാക്ഷിയെ നോക്കി വീടിനെ പുകഴ്ത്തി സംസാരിച്ചു. അത് കേട്ട് അഭിമാനത്തോടെ പെട്ടന്ന് തിരിഞ്ഞു നിന്ന മീനാക്ഷി അവന്റെ മുഖത്തേക്ക് നിർന്നിമേഷം നോക്കി നിന്നു. കൂട്ടിമുട്ടാതിരിക്കാൻ ശ്രദ്ധിച്ചു നടന്നിരുന്നതിനാൽ വാഹിദ് അവരെ ചെന്നിടിച്ചില്ല.
“എന്താ ഇങ്ങനെ നോക്കുന്നെ. ഞാൻ സത്യമല്ലേ പറഞ്ഞത്.” വാഹിദ് സംശയത്തോടെ അവരെ നോക്കി. മീനാക്ഷി ഇടുപ്പിൽ കൈകൾ കുത്തി അവനെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് കുറച്ച് മുന്നോട്ട് വന്ന് അവനെ തൊട്ടുതൊട്ടില്ല എന്ന പോലെ നിന്നു.
“ഇത്രേം സുന്ദരനായ എഴുത്തുകാരനോ.? അതും സിക്സ് പാക്ക് ഫ്രീക് ചെക്കൻ. കണ്ടാലേ അറിയാം ആള് കുരുത്തം കെട്ടവനാണെന്ന്. സത്യം പറ, എന്തിനാ നുണപറയുന്നത്.?” മീനാക്ഷിയുടെ മുഖത്ത് ചെറിയൊരു കുസൃതി ഭാവമുണ്ടെങ്കിലും ശാന്തമായൊരു ഗൗരവം നിറഞ്ഞു വന്നത് വാഹിദ് ശ്രദ്ധിച്ചു.
“എനിക്കെന്ത് ഗ്ലാമർ. സാദാരണ ഒരാളെ പോലല്ലാതെ എനിക്കെന്ത് വ്യത്യാസം. എഴുത്തുകാരൻ തന്നാ.” വാഹിദ് പരമാവധി പതറാതെ തന്നെ പറഞ്ഞൊപ്പിച്ചു.
“എടാ ചെക്കാ, അതിയാനെ പറ്റിക്കുന്ന പോലെ എന്നെ പറ്റിക്കാൻ നിക്കല്ലേ. തന്നെ കണ്ടാലേ അറിയാം, എഴുതാൻ പോയിട്ട് സ്ഥിരമായി വായിക്കുന്ന ശീലം പോലും ഇല്ലന്ന്. ഒന്നുകിൽ സിനിമാ നടനാകും, അല്ലെങ്കിൽ പോലീസോ പട്ടാളമോ. എഴുത്തുകാരൻ അല്ലെയല്ല.” മീനാക്ഷി ഒഴിഞ്ഞുമാറാൻ തയ്യാറില്ലാതെ വാശിപിടിച്ചു നിന്നു.
