“ഇത് നമ്മുടെ നാടിന്റെ കഥകളൊക്കെ സിനിമായ്ക്ക് വേണ്ടി എഴുതാൻ വന്ന കക്ഷിയാ. പേരെന്തുവാ ന്നാ പറഞ്ഞെ..?” സുരേട്ടൻ വാഹിദിനെ മീനാക്ഷിക്ക് പരിചയപ്പെടുത്തിയിട്ട് എന്തോ ഓർമ്മ വന്നതുപോലെ തിരിഞ്ഞു വാഹിദിനോട് ചോദിച്ചു. വാഹിദ് പേര് പറഞ്ഞു കൊടുക്കുകയും ചെയ്തു. എഴുത്തുകാരൻ ആണെന്ന് കേട്ടതിന്റെ ഒരു ആശ്ചര്യവും കൗതുകവും അവരുടെ മുഖത്തെ ആഹ്ലാദഭാവത്തിൽ നിന്ന് വാഹിദ് വായിച്ചെടുത്തു.
“എങ്കിൽ സിനിമയിൽ നമ്മളൊക്കെ ണ്ടാവൂല്ലോ.” മീനാക്ഷി മനസ്സ് തുറന്ന് വിടർന്നു ചിരിച്ചു കൊണ്ട് പറഞ്ഞു. അപരിചിതനായ ഒരു യുവാവിനോട് അടുപ്പം കാണിക്കുന്നതിന്റെ ആധിക്യത്തിൽ വല്ലാതെ തുടുത്തു ചുവന്ന കവിളിൽ ആ ലക്ഷണമൊത്ത നുണക്കുഴികൾ വസന്തം തീർക്കുന്നു.
“ഇതൊരു പഴയ തറവാട്ടുപുരയാണല്ലോ. ഇതുപോലുള്ള വീടുകളൊന്നും ഇപ്പൊ കാണാൻ തന്നെയില്ലാതായി ല്ലേ.” വാഹിദ് ചുവരിലും മേൽക്കൂരയിലെ മരപ്പണികളും മറ്റും നോക്കിക്കൊണ്ട് പറഞ്ഞു. സുരേട്ടന്റെയും മീനാക്ഷിയുടെയും മുഖത്ത് അഭിമാനം സ്ഫുലിച്ചു.
“അത്കൊണ്ട് തന്നെയാ പൊളിച്ചു പണിയാൻ നിക്കാഞ്ഞത്. ഈ പഴമ ഇതേപോലെ നിന്നോട്ടെ എന്ന് കരുതി.” സുരേട്ടൻ ആഹ്ലാദത്തോടെ പറഞ്ഞു.
“കൊള്ളാം, കാണാനൊരു പ്രൗഡിയുണ്ട്. നല്ല തണലും ശാന്തതയും. ഇതൊരിക്കലും നിങ്ങൾ പൊളിച്ചു പണിയരുത്.” വാഹിദ് ആത്മാർത്ഥതയോടെ പറഞ്ഞു. അത് സുരേട്ടനും മീനാക്ഷിക്കും വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അവൻ എഴുന്നേറ്റ് പോകാൻ തുനിഞ്ഞപ്പോൾ സുരേട്ടൻ അവനെ തടഞ്ഞു.
