കാഞ്ഞിരക്കുറ്റി 4 [ലസ്റ്റർ] 46

 

“നിങ്ങൾ ആരാണ്. പോലീസോ മറ്റോ ആണോ? ഇവിടെ രണ്ടുമൂന്നു ദിവസങ്ങളായല്ലോ കാണാൻ തുടങ്ങിയിട്ട്.” അയാൾ മറുപടിക്ക് പകരം മറുചോദ്യം ഉന്നയിച്ചു.

 

“ഞാനൊരു ത്രില്ലെർ സ്റ്റോറി എഴുതുന്നുണ്ട്. സിനിമയ്ക്കു സ്ക്രിപ്റ്റ് എഴുതാനാണ്. അപ്പോഴാ ഈ നാട്ടിൽ ഇങ്ങനെയൊരു കഥയുണ്ടെന്നു കേട്ടത്. അപ്പൊ അതൊക്കെ അറിഞ്ഞു മനസ്സിലാക്കി എഴുതാമെന്ന് കരുതി വന്നതാ. ഇതാണോ ചേട്ടന്റെ വീട്.?” ആ മനുഷ്യൻ നിൽക്കുന്ന പറമ്പിന്റെ ബാധ്യഭാഗത്തു കണ്ട വലിയൊരു ഓടിട്ട പഴയ മോഡൽ തറവാട് വീട് നോക്കി വാഹിദ് ചോദിച്ചു.

 

“അതേ. എന്റെ വീടാണ്. എഴുത്തുകാരൻ ആണല്ലേ. എങ്കിൽ കൂടെയുള്ളത് ഭാര്യാകുമല്ലോ. വരൂ, വിരോധമില്ലെങ്കിൽ വീട്ടിലൊന്ന് കയറിയിട്ട് പോകാം.” ആദ്യമായി ഒരു സാഹിത്യകാരനെ നേരിൽ കണ്ടതിന്റെ വിസ്മയവും ആഹ്ലാദവും അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചു. അഭിമാനത്തോടെ അയാൾ വാഹിദിനെ വീട്ടിലേക്ക് ക്ഷണിച്ചു.

വാഹിദ് കുറച്ച് മുന്നോട്ട് നടന്ന് നീണ്ട നടപ്പാതയുള്ള ആ വീടിന്റെ പ്രവേശന വഴിയിലൂടെ ആ വീട്ടിലേക്ക് നടന്നു. പറമ്പിൽ നിന്ന് നടന്നു വന്ന് നടപ്പാതയിലേക്ക് ചാടിയിറങ്ങി അയാളും അവന്റെയൊപ്പം ചേർന്ന് നീങ്ങി.

 

“ചേട്ടന്റെ പേരെന്താ.? ഈ നാട്ടിൽ എല്ലാവരും ഒരുമാതിരി സംശയത്തോടെയാ എന്നെ നോക്കുന്നത്. അതുകൊണ്ട് ആരും സംസാരിക്കാൻ താത്പര്യം കാണിച്ചില്ല.” വാഹിദ് യാഥാർഥ്യം വ്യക്തമാക്കി.

 

“എന്റെ പേര് സുരൻ. എല്ലാരും സുരേട്ടൻ എന്ന് വിളിക്കും. നിങ്ങൾ ഈ നാട്ടിലെ കഥകളൊക്കെ കേട്ടിട്ടുണ്ട് എന്നല്ലേ പറഞ്ഞത്. അപ്പൊ അവർ പുതുതായി വന്ന് താമസിക്കുന്ന ഒരാളെ സംശയത്തോടെയല്ലേ നോക്കൂ, അവരെ കുറ്റം പറയാൻ പറ്റില്ല.” സുരേട്ടൻ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. അവർ നടന്ന് മുറ്റം കടന്നു വരാന്തയിലേക്ക് കയറി. വിശാലമായ പറമ്പിൽ യഥേഷ്ടം മരങ്ങൾ. വാഴയും കവുങ്ങും തെങ്ങുമാണ് കൂടുതൽ. സുരേട്ടന്റെ കൂടെ വാഹിദ് വരാന്തയിലെ കസേരയിൽ ഇരുന്നു.

The Author

ലസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *