“ഹേയ് എന്തായിത്. ആദ്യമായിട്ട് വീട്ടിൽ വന്നിട്ട് ഒന്നും കുടിക്കാതെ ഇറങ്ങുവാണോ. അത് പറ്റില്ല. പ്രഭാത ഭക്ഷണം ഇവിടുന്നാവാം. കഴിച്ചു കാണില്ല ന്ന് അറിയാം.” അയാൾ അവനെ വിലക്കിക്കൊണ്ട് പറഞ്ഞു. വാഹിദ് എന്തുപറയണമെന്ന് അറിയാതെ ഒരുനിമിഷം കുഴങ്ങി. തിരികെ ഇരിക്കാൻ അവന് തോന്നിയില്ല, കള്ളം പറഞ്ഞു ഇറങ്ങിപ്പോകാൻ തോന്നിയതുമില്ല.
“ഇല്ല, കഴിച്ചില്ല. പക്ഷേ ഞാനിപ്പോ കുറച്ച് കാര്യങ്ങൾ അന്വേഷിച് ഇറങ്ങിയതായിരുന്നു. ആ കാടും പറമ്പും പരിസരവും ഒക്കെ ഒന്ന് മനസ്സിലാക്കാതെ എങ്ങിനെ കഥയ്ക്ക് പശ്ചാത്തലം ഒരുക്കും? അതുകൊണ്ട് അവിടെയൊക്കെ ഒന്ന് ചുറ്റിക്കാണണം. ഇന്ന് തന്നെ കുറച്ചെങ്കിലും എഴുതി അയക്കണം.” വാഹിദ് സത്യത്തിനു മുകളിൽ തന്റെ കള്ള വ്യക്തിത്വം പുരട്ടി അവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അതിനെന്താ. അത് ഇനിയും ആവാല്ലോ. ഈ വീടൊക്കെ ചുറ്റിക്കണ്ടു സാവകാശം പോകാമല്ലോ. എന്നാൽ ഒരു കാര്യം ചെയ്യ്, ആദ്യം വീടൊക്കെ ഒന്ന് കണ്ടിട്ട് ഭക്ഷണം കഴിച്ചു പൊയ്ക്കോളൂ. ഞാനൊരു വഴിക്ക് പോകാൻ ഇറങ്ങിയതാ. വന്നിട്ട് വിശദമായി കാണാം. മീനൂ, നീ മാളുവിനോട് സാറിനു വീടൊക്കെ ഒന്ന് കാണിച്ചു കൊടുക്കാൻ പറഞ്ഞേ.
ഞാൻ പോയേച്ചും വരാം.” സുരേട്ടൻ എഴുന്നേറ്റു. വാഹിദ് വന്നത് അബദ്ധമായല്ലോ എന്ന് ചിന്തിച്ചു മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് കണ്ട തുടിപ്പും കണ്ണിലെ തിളക്കവും അവന്റെ ചിന്തയെ തിരുത്തി. നാഭിയിൽ കൈകൾ ചേർത്ത് പിടിച്ചു തന്നെ നോക്കി മന്ദഹസിച്ചു നിൽക്കുന്ന ആ സ്ത്രീ ഒരു ഗ്രാമ ദേവതയാണെന്ന് അവനു തോന്നിപ്പോയി.
