പന്തലിലെ കസേരകളിൽ നിറഞ്ഞിരിക്കുന്ന മുഖങ്ങളെല്ലാം അവൾക്ക് അപരിചിതമായിരുന്നു. എല്ലാവരും പുഞ്ചിരിക്കുന്നു, സന്തോഷം പങ്കുവെക്കുന്നു. പക്ഷേ, ആൾക്കൂട്ടത്തിനിടയിൽ ഒരു ശിലയെപ്പോലെ അവൾ തനിച്ച് മുന്നോട്ട് നടന്നു. ആരും അവളെ തിരിച്ചറിഞ്ഞില്ല, അല്ലെങ്കിൽ ആരും അവളെ ശ്രദ്ധിച്ചതേയില്ല. കൊച്ചിയിലെ ആ പഴയ ‘സെലിബ്രിറ്റി ഡാൻസർ’ അർച്ചന ഇന്ന് ഇവിടെ വെറുമൊരു അജ്ഞാതയായ അതിഥി മാത്രമാണ്.
അവൾ പതുക്കെ ആൾക്കൂട്ടത്തിന്റെ മുൻനിരയിലേക്ക് നീങ്ങി. അവിടെ, മനോഹരമായി അലങ്കരിച്ച കതിർമണ്ഡപം. കതിർമണ്ഡപത്തിന് ചുറ്റും പുകയുന്ന ഹോമകുണ്ഡത്തിലെ അഗ്നിയും മന്ത്രോച്ചാരണങ്ങളും. അവൾ കണ്ണുകൾ ഉയർത്തി മണ്ഡപത്തിലേക്ക് നോക്കി.
അവിടെ, പട്ടുപരവതാനിയിൽ കല്യാണ വേഷത്തിൽ ഹരി ഇരിക്കുന്നു. അവന്റെ മുഖത്ത് പഴയ ആ വിഷാദമോ തകർച്ചയോ ഇല്ല. പകരം വല്ലാത്തൊരു തേജസ്സും ശാന്തതയും. അവന് അരികിലായി, ചുവന്ന പട്ടുസാരിയിൽ സർവ്വാഭരണ വിഭൂഷിതയായി വേണി ഇരിക്കുന്നു. തലകുനിച്ചു നിൽക്കുന്ന അവളുടെ മുഖത്ത് നാണം വിരിഞ്ഞുനിൽക്കുന്നത് അച്ചുവിന് കാണാമായിരുന്നു.
പൂജാരി മന്ത്രങ്ങൾ ഉച്ചത്തിൽ ചൊല്ലിക്കൊണ്ടിരുന്നു. ഹരിയുടെയും വേണിയുടെയും കൈകൾ ചേർത്ത് വെച്ച് പൂജാരി പൂജകൾ നടത്തുന്നു. അച്ചുവിന്റെ ഹൃദയം വേഗത്തിൽ മിടിച്ചു. താൻ ഒരിക്കൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ ആ സ്നേഹത്തിന്റെ സിംഹാസനത്തിൽ ഇന്ന് മറ്റൊരു പെണ്ണ് ഇരിക്കുന്നു. തന്റെ ഭാഗ്യത്തെ താൻ തന്നെ തല്ലിക്കെടുത്തിയതിന്റെ ഓർമ്മകൾ അവളെ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു.
