അല്പം മാറി, പന്തലിന്റെ ഒരു മൂലയിലുള്ള കസേരയിൽ അച്ചു ഇതെല്ലാം നോക്കി തനിച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിൽ അവൾ ഒരു നിഴൽ പോലെയായിരുന്നു. രണ്ട് വർഷം മുൻപ് ഇതേ ഹരിയുടെ നെഞ്ചിൽ തല ചായ്ച്ചു നിന്നവളാണ് താൻ. ഇന്ന് അതേ ഹരി മറ്റൊരു പെണ്ണിന്റെ കൈപിടിച്ചു നിൽക്കുന്നത് കാണുമ്പോൾ ഉള്ളിൽ ഒരു നീറ്റൽ പടരുന്നുണ്ടെങ്കിലും, താൻ ചെയ്ത തെറ്റുകൾക്ക് ഇതിലും വലിയൊരു ശിക്ഷ കിട്ടാനില്ലെന്ന് അവൾക്ക് തോന്നി.
പതുക്കെ ശ്വാസമെടുത്ത് അവൾ ധൈര്യം സംഭരിച്ചു. തന്റെ ഉള്ളിലെ സങ്കടം മുഖത്ത് കാണിക്കാതെ അവൾ കസേരയിൽ നിന്നും എഴുന്നേറ്റു. പതുക്കെ മണ്ഡപത്തിന്റെ പടവുകൾ കയറി അവൾ അവർക്ക് മുന്നിലെത്തി.
അച്ചുവിനെ കണ്ടതും വേണിയുടെ മുഖത്ത് ഒരു നിമിഷം ആശ്ചര്യം മിന്നിമറഞ്ഞു. ഹരിയുടെ കണ്ണുകളിൽ ഒരു നിമിഷം പഴയ ഓർമ്മകൾ വന്നുപോയെങ്കിലും, അവൻ പെട്ടെന്ന് സ്വയം നിയന്ത്രിച്ചു. പഴയ പകയോ ദേഷ്യമോ ഒന്നും ആ മുഖത്തില്ല. ശാന്തമായ ഭാവത്തോടെ ഹരി അവളെ നോക്കി.
“ഹാപ്പി മാരീഡ് ലൈഫ്… രണ്ടാൾക്കും എന്റെ വക ചെറിയൊരു ഗിഫ്റ്റ്.”
ഇടറിയ ശബ്ദം മറച്ചുപിടിച്ചുകൊണ്ട് അച്ചു പറഞ്ഞു.
അവൾ തന്റെ കയ്യിലുണ്ടായിരുന്ന സമ്മാനപ്പൊതി ഹരിയുടെ നേർക്ക് നീട്ടി. ഹരി അത് പുഞ്ചിരിയോടെ വാങ്ങി.
“താങ്ക്സ് അച്ചു… വന്നതിൽ ഒത്തിരി സന്തോഷം.”
അവന്റെ വാക്കുകളിൽ ഒരു ആതിഥേയന്റെ മാന്യത മാത്രമായിരുന്നു ഉണ്ടായിരുന്നത്. വേണിയും അവളെയൊന്ന് നോക്കി വിനയത്തോടെ പുഞ്ചിരിച്ചു.
