എന്ന് പറഞ്ഞ് അവൻ യാതൊരു മടിയുമില്ലാതെ ഞങ്ങളുടെ തൊട്ടടുത്തുള്ള ബെഞ്ചിലേക്ക് വന്നിരുന്നു.
പോരാത്തതിന്, “ചേട്ടാ… എനിക്കൊരു ചായ കൂടി” എന്ന് പറഞ്ഞ് ഞങ്ങളുടെ കണക്കിൽ ഒരെണ്ണം ഓർഡർ ചെയ്യുകയും ചെയ്തു!
ഞാനും കിരണും പരസ്പരം ഒന്ന് നോക്കി. ഇതൊരു വലിയ ശല്യമായല്ലോ എന്ന് ഞങ്ങൾ കണ്ണുകൾ കൊണ്ട് സംസാരിച്ചു. കിരണും അവനെ കണ്ടതിന്റെ കലിപ്പിലായിരുന്നു.
എന്തായാലും വന്നിരുന്ന് പോയില്ലേ, ഞങ്ങൾ ഒരു മര്യാദയ്ക്ക് വേണ്ടി അവനോട് വിശേഷങ്ങളൊക്കെ ചോദിക്കാൻ തുടങ്ങി.
“എന്തൊക്കെയുണ്ട് സുമനാ വിശേഷം? നീയിപ്പോ എന്തുചെയ്യുവാ? വലിയ സയന്റിസ്റ്റ് വല്ലതും ആയോ?”
കിരൺ അല്പം പരിഹാസത്തോടെ ചോദിച്ചു.
“ഏയ് ഇല്ലെടാ… ഞാനിപ്പോ എഴുത്തും റിസർച്ചും ഒക്കെയായിട്ട് ഇങ്ങനെ പോവുകയാ…”
വലിയ ഗൗരവത്തിൽ, കയ്യിലിരുന്ന ആ കട്ടിയുള്ള ബുക്കുകൾ നിറച്ച സഞ്ചി ബാഗ് മേശപ്പുറത്തേക്ക് വെച്ചുകൊണ്ടവൻ പറഞ്ഞു….
ചായ കുടിക്കുന്നതിനിടയിലും ഞങ്ങളുടെ സംസാരം തുടർന്നു. പണ്ട് പ്ലസ്ടുവിന് പഠിക്കുമ്പോൾ അവൻ വെറുമൊരു മൊണ്ണയായിരുന്നു. പക്ഷേ ഇപ്പോ സംസാരിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, സമയം കുറേ കഴിഞ്ഞപ്പോൾ അവൻ അപ്‌ഡേറ്റ് ആയി ഒന്നുകൂടി പ്രോ മാക്സ് ലെവൽ മൊണ്ണയായിട്ടുണ്ടെന്ന്!
അവനൊരു ബോറനാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടും, ഞങ്ങളെക്കൊണ്ട് ഒരു രക്ഷയുമില്ലെന്ന് കണ്ടിട്ടും സുമനനാരായണൻ അവന്റെ റിസർച്ചിന്റെയും എഴുത്തിന്റെയും കഥകൾ നിർത്തിയിരുന്നില്ല.
