പെട്ടെന്നായിരുന്നു ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് റിനുവിന്റെ കരച്ചിൽ കലർന്ന ശബ്ദം കേട്ടത്:
“ഇങ്ങനെയൊന്നും ചെയ്യല്ലേ… പ്ലീസ്… എന്നെ വിടൂ!”
ആ ദീനാരവം കേട്ടതും എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി. ഒരു നിലവിളി പോലെ പുറത്തുവന്ന അവളുടെ ആ ശബ്ദം എന്റെ ഉള്ളുലച്ചു കളഞ്ഞു. മുറിയിലെ ഇരുട്ടിനുള്ളിൽ ആ മൃഗം എന്റെ ഭാര്യയെ വേട്ടയാടുകയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം, സിരകളിൽ ചോര തിളച്ചു കയറിയെങ്കിലും കുടുംബത്തിന്റെ രക്ഷ ഓര്‍ത്തു ഞാൻ വീണ്ടും തളർന്നുപോയി.
നിമിഷങ്ങൾക്കുള്ളിൽ റിനു ഓടിക്കിതച്ച് ബെഡ്‌റൂമിന് പുറത്തേക്ക് വന്നു. അവളുടെ മുഖം വിളറി വെളുത്തിരുന്നു; ആകെ തളർന്നതുപോലെ. മുറിക്കുള്ളിലെ ആ ഇരുട്ടിൽ വെച്ച് ആ മൃഗം അവളെ എന്തോ ചെയ്തിട്ടുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു. സങ്കടവും രോഷവും കൊണ്ട് എന്റെ ഉള്ളം പിടഞ്ഞു. സത്യമറിയാൻ ഞാൻ ചോദ്യഭാവത്തിൽ പുരികം ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി. പക്ഷേ, ഒരു വാക്ക് പോലും ശബ്ദമുയർത്തി ചോദിക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഒരു ചെറിയ ശബ്ദം പോലും ഞങ്ങളുടെ മൂന്നുപേരുടെയും അന്ത്യത്തിന് കാരണമായേക്കാം.
അവൾ നിസ്സംഗമായ ഒരു ഭാവത്തോടെ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കി നിന്നു. അവളുടെ ആ കണ്ണുകളിൽ വലിയൊരു ശൂന്യതയായിരുന്നു. പിന്നെ ഒന്നുമില്ലെന്ന രീതിയിൽ അവൾ മെല്ലെ തലയാട്ടി.
അവിടെ എന്തോ അരുതാത്തത് സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു, അവളുടെ ഉടഞ്ഞ ഭാവം അത് വിളിച്ചു പറയുന്നുണ്ടായിരുന്നു. പക്ഷേ, അത് ചോദിക്കാനോ ചർച്ച ചെയ്യാനോ ഉള്ള ഒരു സന്ദർഭമല്ലായിരുന്നു അത്.
