രണ്ടു ദിവസം കഴിഞ്ഞ് തിരികെ നഗരത്തിലേക്ക് മടങ്ങുമ്പോൾ, താരയുടെ അമ്മ പൊതിഞ്ഞു നൽകുന്ന വിഭവങ്ങളേക്കാൾ ധ്വനിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ആ കുടുംബം നൽകിയ കരുതലാണ്. കുഞ്ഞമ്മ ആഗ്രഹിച്ചതുപോലെ, തന്റെ സൗന്ദര്യവും കരുത്തും ആത്മവിശ്വാസത്തോടെ ലോകത്തിന് മുന്നിൽ കാണിക്കാൻ ഈ വാരാന്ത്യങ്ങൾ അവളെ പ്രാപ്തയാക്കി.
ശനിയാഴ്ച ഉച്ച കഴിഞ്ഞ്, വീടിന്റെ ഉമ്മറത്ത് താരയും ധ്വനിയും ഇരുന്ന് സംസാരിക്കുമ്പോഴാണ് മുറ്റത്ത് ഒരു ബൈക്കിന്റെ ശബ്ദം കേട്ടത്. ഹെൽമറ്റ് ഊരി മാറ്റിക്കൊണ്ട് തരുൺ ഉമ്മറത്തേക്ക് കയറി വന്നു.
”ടാ തരുൺ… നീ എപ്പോഴാ ഇറങ്ങിയത്?” താര ആവേശത്തോടെ എഴുന്നേറ്റു.
”ക്ലാസ്സ് കഴിഞ്ഞ് നേരെ വിട്ടു ചേച്ചി,” ബാഗ് തിണ്ണയിലേക്ക് വെച്ച് തരുൺ ഒന്ന് ആശ്വസിച്ചു. പെട്ടെന്നാണ് അവന്റെ നോട്ടം താരയുടെ അരികിലിരുന്ന ധ്വനിയിൽ തറഞ്ഞത്. അമ്മയും ചേച്ചിയും ഫോണിലൂടെ ഒരുപാട് പുകഴ്ത്തി പറഞ്ഞിട്ടുള്ള ‘ധ്വനി ചേച്ചി’ തന്റെ മുന്നിൽ ഇരിക്കുന്നു.
”ഇതാണോ ചേച്ചി പറഞ്ഞ ധ്വനി ചേച്ചി?” തരുണിന്റെ കണ്ണുകളിൽ ഒരു കൗതുകം തിളങ്ങി.
ധ്വനി ഒരു പുഞ്ചിരിയോടെ അവനെ നോക്കി. “അതെ, ഞാൻ തന്നെ. തരുണിനെക്കുറിച്ച് താര ഒരുപാട് കാര്യങ്ങൾ പറയാറുണ്ട്. എഞ്ചിനീയറിംഗ് പഠനം എങ്ങനെ പോകുന്നു?”
തരുൺ ചിരിച്ചുകൊണ്ട് അവളുടെ അരികിലെ കസേരയിൽ ഇരുന്നു.
“പഠനം അങ്ങനെ പോകുന്നു ചേച്ചി… പക്ഷേ വീട്ടിൽ വരുമ്പോൾ ചേച്ചിയെ കാണുമെന്ന് വിചാരിച്ചില്ല. അമ്മയുടെയും ചേച്ചിയുടെയും സംസാരം കേട്ടാൽ തോന്നും ഈ വീട്ടിലെ മെയിൻ ആൾ ധ്വനി ചേച്ചിയാണെന്ന്! എനിക്ക് തരാത്ത സ്പെഷ്യൽ ഐറ്റംസ് ഒക്കെ ചേച്ചിക്ക് കിട്ടുന്നുണ്ടെന്നാണല്ലോ കേട്ടത്.”
